സനാ: യെമനിൽ സർക്കാർ നിയന്ത്രണത്തിലുള്ള ലാഹിജ് പ്രവിശ്യയിൽ സൈനികപരേഡിനു നേർക്ക് ഹൗതി ഷിയാ വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു.
യെമൻ സൈനിക മേധാവി അബ്ദുള്ള അൽ നഖ്വി ഉൾപ്പെടെ 20 സൈനികർക്കു പരിക്കേറ്റു.
സൈനിക ഓഫീസർമാർ നിൽക്കുന്ന വേദിക്കരികിൽ സ്ഫോടകവസ്തു നിറച്ച ഡ്രോൺ പൊട്ടിത്തെറിക്കുന്നതു വീഡിയോയിൽ കാണാം. നൂറുകിലോവരെ സ്ഫോടകവസ്തുക്കൾ ഡ്രോണിൽ ഉണ്ടായിരുന്നുവെന്നു കണക്കാക്കുന്നു.
ഏഡനിൽനിന്ന് 60 കിലോമീറ്റർ അകലെ അൽഅനദ് വ്യോമത്താവളത്തിൽ നടന്ന സൈനിക പരേഡിനു നേർക്കാണ് ആക്രമണം നടന്നത്. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സലാ അൽസന്ദാനി, ഇന്റലിജൻസ് വകുപ്പിലെ ബ്രിഗേഡിയർ ജനറൽ സലാ തമാഹ്, സീനിയർ ആർമി കമാൻഡർ ഫെദൽ ഹസൻ,ലാഹിജ് ഗവർണർ അഹമ്മദ് അബുദുള്ള അൽ തുർക്കി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
യെമനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് സ്വീഡനിൽ നടന്ന ചർച്ചയെത്തുടർന്നു സമാധാന പ്രക്രിയ മുന്നോട്ടുപോകുന്ന അവസരത്തിലാണ് ഡ്രോൺ ആക്രമണം. ഉന്നത കമാൻഡർമാരെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം സമാധാന പ്രക്രിയയ്ക്കു തുരങ്കം വച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇറാൻ പിന്തുണയുള്ള ഷിയാ വിമതരും യെമൻ സർക്കാരുമായുള്ള പോരാട്ടം മൂർച്ഛിച്ചത് 2015ലാണ്. പ്രസിഡന്റ് മൻസൂർ ഹാദിക്ക് സൗദിയിലേക്കു പലായനം ചെയ്യേണ്ടിവന്നു.
ഇതെത്തുടർന്നു സൗദി സഖ്യം യുദ്ധത്തിൽ ഇടപെട്ടു. വിമതർക്ക് എതിരേ സൗദി സഖ്യം അസംഖ്യം വ്യോമാക്രമണം നടത്തിയെങ്കിലും അവരെ ഒതുക്കാനായില്ല. തലസ്ഥാനമായ സനാ വിമതരുടെ പിടിയിലാണ്.
സൈനിക പരേഡിനു നേർക്ക് യെമനിൽ ഡ്രോൺ ആക്രമണം
11:42 PM Jan 10, 2019 | Deepika.com