കൊച്ചി: കിട്ടാക്കടം തിരിച്ചു പിടിക്കാൻ കർശന നടപടിയുമായി സിൻഡിക്കേറ്റ് ബാങ്ക്. കിട്ടാക്കടം പെരുകുന്നതു ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഇതു തിരിച്ചു പിടിക്കുന്നതിനായി മാത്രം 1200 ഓഫീസുകൾ ആരംഭിച്ചിട്ടുണ്ടെന്നും സിൻഡിക്കേറ്റ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. കൃഷ്ണൻ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു.
വ്യവസായ മേഖലയ്ക്കൊപ്പം കാർഷിക മേഖലയിലും കിട്ടാക്കടം പെരുകുന്നുണ്ട്. സർക്കാരുകൾ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിൽ ആശങ്കയുണ്ട്. ബാങ്കുകളുടെ പ്രവർത്തനത്തെ അതു ബാധിക്കുമോയെന്നു ഇപ്പോൾ പറയാൻ കഴിയില്ല.
ഇഎസ്പിഎസ് പദ്ധതി പ്രകാരം സ്റ്റാഫ് അംഗങ്ങൾക്ക് ഓഹരി നല്കി 500 കോടി രൂപ സമാഹരിക്കാൻ ബാങ്കിനു പദ്ധതിയുണ്ട്. ബാങ്കിംഗ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും ബാങ്ക് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി ഫിൻ ടെക് കന്പനിയായ അത്യതി ടെക്നോളജീസുമായി സിൻഡിക്കേറ്റ് ബാങ്ക് ധാരണയിലെത്തിയിട്ടുണ്ട്.
എംഎസ്ഇ മേഖലയിൽ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് പത്തു ലക്ഷം രൂപ വരെ ബാങ്ക് ക്രെഡിറ്റ് സൗകര്യം നൽകും. റിസർവ് ബാങ്ക് നിർദേശമനുസരിച്ചു പ്രയോറിറ്റി സെക്ടറിന് കൂടുതൽ പരിഗണന നൽകുന്നതിനായി നിർമാണ, ഖനന, മേഖലയിലെ പ്രമുഖ ഫിനാൻസിയർ ആയ ശ്രെയി എക്വിപ്മെന്റ്സ് ഫിനാൻസ് ലിമിറ്റഡുമായി ബാങ്ക് ധാരണയിലെത്തി.
ഉപയോക്താക്കളുടെ താത്പര്യാർഥം എൽ ഐ സിക്ക് പുറമെ മറ്റൊരു ഇൻഷ്വറൻസ് ഏജൻസിയുമായും ബാങ്ക് കരാർ ഒപ്പിട്ടു കഴിഞ്ഞു. പ്രൂഫ് ഓഫ് കണ്സപ്റ്റ് അടിസ്ഥാനത്തിൽ എസ്ബിഐ ലൈഫുമായി സിൻഡിക്കേറ്റ് ബാങ്ക് സഹകരിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ മൂന്നു വ്യത്യസ്ത മേഖലകളിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിട്ടാക്കടം തിരിച്ചുപിടിക്കാൻ നടപടിയുമായി സിൻഡിക്കേറ്റ് ബാങ്ക്
10:34 PM Jan 10, 2019 | Deepika.com