കാൻബറയിലെ ഇസ്രേലി എംബസിയിലും ഇത്തരം പാക്കറ്റ് കിട്ടിയതായി റിപ്പോർട്ടുണ്ട്.ആസ്ബസ്റ്റോസ് എന്നു രേഖപ്പെടുത്തിയിരുന്ന കവറുകളിൽ പ്ലാസ്റ്റിക് കൂട്ടിൽ വെളുത്ത പൊടി പോലുള്ള വസ്തു ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
മെൽബണിലെ ഇന്ത്യയുടെയും യുഎസിന്റെയും കോൺസുലേറ്റുകളിൽ പാക്കറ്റുകൾ ലഭിച്ച വിവരമാണ് പോലീസിന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബ്രിട്ടൻ, ദക്ഷിണകൊറിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പാക്കിസ്ഥാൻ, ഗ്രീസ്, ഇന്തോനേഷ്യ, സ്പെയിൻ, ഫ്രാൻസ്, ന്യൂസിലൻഡ്, ഹോങ്കോംഗ് എന്നീ രാജ്യങ്ങളുടെ കോൺസുലേറ്റുകളിലും പാക്കറ്റുകൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്.
പോലീസും ഫോറൻസിക് വിദഗ്ധരും വൈദ്യസംഘവും കോൺസുലേറ്റുകളിൽ എത്തി. പോലീസ് കെട്ടിടങ്ങൾ മുഴുവൻ ഒഴിപ്പിച്ചു പരിശോധന നടത്തി. പാക്കറ്റുകൾ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി.
ചില കോൺസുലേറ്റുകളിലെ ജീവനക്കാരെ പരിശോധിച്ചതായി വൈദ്യകേന്ദ്രങ്ങൾ അറിയിച്ചു. എന്നാൽ ആർക്കും ചികിത്സ വേണ്ടിവന്നില്ല. സിഡ്നിയിലെ അർജന്റൈൻ കോൺസുലേറ്റിൽ രണ്ടു ദിവസം മുന്പ് വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് ലഭിച്ചിരുന്നു.