ബെയ്ജിംഗ്: ഇന്ത്യയുടെ ഒപ്പം വലിപ്പമുള്ള പ്രദേശം നിരീക്ഷിക്കാൻ ശേഷിയുള്ള അത്യാധുനിക നാവിക റഡാർ ചൈന വികസിപ്പിച്ചു. യുദ്ധക്കപ്പലിൽ സ്ഥാപിക്കുന്ന ഈ റഡാറിന്റെ പ്രധാന ഉദ്ദേശ്യം ചൈനയുടെ വിപുലമായ സമുദ്രാതിർത്തി മുഴുവൻ നിരീക്ഷണത്തിൽ കൊണ്ടുവരുകയെന്നതാണ്.
ഒാവർ ദ ഹൊറൈസൺ(ഒടിഎച്ച്) എന്നാണ് പേര്. ചൈനീസ് അക്കാദമി ഒഫ് സയൻസസിലെയും അക്കാദമി ഓഫ് എൻജിനിയറിംഗിലെയും വിദഗ്ധനായ ലിയു യോംഗ്താൻ ആണ് വികപ്പിച്ചത്.
ചൈനയ്ക്കു നേർക്ക് ആക്രമണത്തിനു മുതിരുന്ന വിമാനങ്ങളെക്കുറിച്ചും കപ്പലുകളെക്കുറിച്ചും വളരെ നേരത്തേ മുന്നറിയിപ്പു നല്കാൻ റഡാറിനാകും. നാവിക സേനയുടെ വിമാനവാഹിനി കപ്പൽ പടയിൽ റഡാർ സ്ഥാപിക്കാനാണ് ഉദ്ദേശ്യം.
ഇപ്പോഴുള്ള റഡാറുകൾക്ക് ചൈനയുടെ അധീനതയിലുള്ള സമുദ്രത്തിന്റെ 20 ശതമാനം മാത്രം നിരീക്ഷിക്കാനേ കഴിയൂ. ഈ പ്രതിസന്ധി മറികടക്കാനാണ് പുതിയത് വികസിപ്പിച്ചത്. ഇന്ത്യൻ മഹാസമുദ്രം, പസഫിക് സമുദ്രം, തെക്കൻ ചൈനാക്കടൽ എന്നീ മേഖലകൾ മുഴുവൻ പുതിയ റഡാറിനു പരിധിയിൽ വരുമെന്ന് ലിയു യോംഗ്താൻ പറഞ്ഞു.
ഇത്ര ശക്തമായ റഡാർ വികസിപ്പിക്കുന്നത് ഇതാദ്യമല്ല. അമേരിക്കയിലെ പ്രതിരോധ കന്പനിയായ റയ്ത്തിയോൺ 2016ൽ വികസിപ്പിച്ചിരുന്നു. അതും കപ്പലുകളിൽ സ്ഥാപിക്കുന്ന തരത്തിലുള്ളതാണ്.
അത്യാധുനിക നാവിക റഡാറുമായി ചൈന
12:56 AM Jan 10, 2019 | Deepika.com