കോഴിക്കോട്: ദേശീയ പണിമുടക്കു ദിവസങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ച് പുതുചരിത്രമെഴുതി വ്യാപാരികള്‍. പണിമുടക്കിലും ഹര്‍ത്താലിലും വര്‍ഷങ്ങളായി പിന്തുടര്ന്നുവന്ന സമ്പ്രദായമാണ് ഈ ദ്വിദിന പണിമുടക്കിൽ കടകള്‍ തുറന്നുകൊണ്ട് വ്യാപാരിസമൂഹം തിരുത്തിയത്.
സംസ്ഥാനത്ത് 70 ശതമാനത്തോളം കടകൾ ദ്വിദിന പണിമുടക്കില്‍ തുറന്നുപ്രവര്ത്തിച്ചെന്നു ഹര്‍ത്താല്‍വിരുദ്ധ മുന്നണി അവകാശപ്പെട്ടു. തുറന്നുപ്രവര്‍ത്തിച്ച കടകള്‍ അടപ്പിക്കാന്‍ ചിലയിടങ്ങളില്‍ പണിമുടക്ക് നടത്തുന്ന ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള താക്കീതായി ഈ സംഭവം മാറിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ദീപികയോടു പറഞ്ഞു.
പൊതുപണിമുടക്കില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ആയിരം കോടി രൂപയുടെ വ്യാപാരനഷ്ടമുണ്ടായിട്ടുണ്ട്. കടകള്‍ അടച്ചിടുന്നതിനേക്കാള്‍ കൂടുതല്‍ നഷ്ടമാണ് തുറന്നപ്പോഴുണ്ടായത്. പൊതുഗതാഗതസംവിധാനം താറുമാറായതിനാൽ കടകളില്‍ ഉപഭോക്താക്കള്‍ എത്തിയിരുന്നില്ല. വൈദ്യുതിച്ചെലവും ജീവനക്കാര്‍ക്കുള്ള വേതനവുമെല്ലാം ഈ ദിവസങ്ങളിലും നല്കി. കോഴിക്കോട് മിഠായിത്തെരുവിലേതുള്പ്പെടെ തുറന്നുപ്രവര്‍ത്തിച്ച കടകളില്‍ നാമമാത്രമായ കച്ചവടമാണ് ആദ്യദിനം ഉണ്ടായത്. എന്നാല്‍, കടകള്‍ പണിമുടക്കിലും തുറക്കുമെന്ന സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചതോടെ രണ്ടാംദിവസമായ ഇന്നലെ കച്ചവടത്തിന് നേരിയ പുരോഗതിയുണ്ടായി. ഇനി ഹര്‍ത്താലോ പണിമുടക്കോ ഉണ്ടാവുന്ന അവസരത്തില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. സേതുമാധവന് പറഞ്ഞു.
പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പ്രസിഡന്റുമായ ടി. നസിറുദ്ദീന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
ഹര്‍ത്താല്‍വിരുദ്ധ മുന്നണിയില്‍ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസിംഗ് അസോസിയേഷനും ബസ് ഓപ്പറേറ്റേഴ്സ് ഫോറവും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, പൊതുപണിമുടക്കു ദിവസം ബസുകള്‍ ഓടിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് നാസര്‍ റോളക്സ് പറഞ്ഞു. മതിയായ സുരക്ഷ പോലീസ് ഉറപ്പുവരുത്തുന്ന പക്ഷം സ്വകാര്യ ബസുകളും നിരത്തിലിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കടകള്‍ തുറന്ന് പുതുചരിത്രം രചിച്ച് വ്യാപാരികള്‍
12:56 AM Jan 10, 2019 | Deepika.com