കൊച്ചി: കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ വഴിയുള്ള ചരക്കുനീക്കത്തിൽ വൻകുതിപ്പ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ വല്ലാർപാടം വഴിയുള്ള ചരക്കു നീക്കത്തിൽ 13.57 ശതമാനം സംയോജിത വാർഷിക വളർച്ചാനിരക്ക് (സിഎജിആർ) രേഖപ്പെടുത്തിയതായി ആഗോള പോർട്ട് മാനേജ്മെന്റ് കന്പനിയായ ഡിപി വേൾഡ് കൊച്ചിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രവീണ് ജോസഫ് പറഞ്ഞു. ഇന്ത്യൻ തുറമുഖങ്ങൾ 11.41 ശതമാനം വളർച്ച നേടിയിടത്താണു വല്ലാർപാടത്തിന്റെ ഈ നേട്ടം.
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ വഴി 2018ൽ 5,74,000 ടിഇയു കണ്ടെയ്നറുകളാണു കൈകാര്യം ചെയ്തത്. ഇതിൽ മാർച്ചിൽ മാത്രം 52,000 കണ്ടെയ്നറുകൾ എത്തി. ചരക്കുനീക്കം വേഗത്തിലാക്കാൻ ഡിപി വേൾഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഗേറ്റ് വേ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് ഏർപ്പെടുത്തിയ ഓട്ടോമേറ്റഡ് ഗേറ്റ് മാനേജ്മെന്റ് സംവിധാനം ചരക്കുനീക്കത്തിനായി ട്രക്കുകളുടെ സമയം കുറയ്ക്കാൻ സഹായിച്ചു. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധാനമാണിത്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ഉപയോക്താക്കളുമായി ബന്ധപ്പെട്ടു ചരക്കുനീക്കം വേഗത്തിലുള്ള നടപടികൾ കൈക്കൊണ്ടിരുന്നു. ഇതു പ്രാദേശിക കയറ്റുമതിക്കാർക്കും ഗുണം ചെയ്തു. ലോജിസ്റ്റിക്സിന്റെ ചെലവ് കുറച്ചു വിതരണശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും ഇക്കാലയളവിൽ കഴിഞ്ഞു.
ടെർമിനൽ പ്രവർത്തനങ്ങൾ ഗേറ്റ്-യാർഡ്-വെസൽ എന്നിവിടങ്ങളിൽ ഏകോപിപ്പിക്കാൻ സോഡിയാക് എന്ന ടെർമിനൽ ഓപ്പറേറ്റിംഗ് സംവിധാനവും ഇടപാടുകാർക്കായി കടലാസു രഹിത സേവനങ്ങൾ നല്കാൻ ഭാരത് ട്രേഡ് സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതും കണ്ടയ്നർ നീക്കം വേഗത്തിലാക്കാൻ സഹായകമായി. ഒരു മണിക്കൂറിൽ മുപ്പതിലധികം കണ്ടെയ്നറുകളാണ് ഈ സംവിധാനത്തിലൂടെ കയറ്റിയിറക്കു നടത്തിയത്.
വല്ലാർപാടത്തു ചരക്കുനീക്കത്തിൽ കുതിപ്പ്
12:56 AM Jan 10, 2019 | Deepika.com