ലണ്ടൻ: ഇപ്പോൾ ഹിതപരിശോധന നടത്തിയാൽ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു ഭൂരിപക്ഷം ബ്രിട്ടീഷുകാരും പറയും. യൂഗവ് എന്ന അഭിപ്രായ സർവേ ഏജൻസി നടത്തിയ സർവേയുടെ നിഗമനമാണിത്. മാർച്ച് 29ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുവരാനിരിക്കുകയാണ്.
ഇപ്പോൾ ഹിതപരിശോധന നടത്തിയാൽ 46 ശതമാനം പേർ യൂണിയനിൽ തുടരാൻ വോട്ടു ചെയ്യും; 39 ശതമാനം പേർ പുറത്തുപോരാനും. ശേഷം പേർ നിലപാട് വ്യക്തമാക്കിയില്ല. ഈ രീതിയിൽ വോട്ടിംഗ് നടത്തിയാൽ 54:46 ക്രമത്തിൽ ആകും ഫലം. വോട്ട് ചെയ്തവരിൽ 54 ശതമാനം യൂണിയനിൽ തുടരണമെന്ന വാദത്തെ പിന്താങ്ങും. 2016ൽ ബ്രെക്സിറ്റ് വോട്ട് നടന്നപ്പോൾ 52ശതമാനം പുറത്തുപോകാനും 48 ശതമാനം തുടരാനും വോട്ട് ചെയ്തു.
ബ്രിട്ടനിൽ നല്ലൊരു പങ്ക് ആൾക്കാർ വീണ്ടും ഹിതപരിശോധന നടത്തണം എന്ന വാദക്കാരാണ്. അവർ പല തലങ്ങളിൽ അതിനു സമ്മർദം ചെലുത്തുന്നുമുണ്ട്. വേറൊരു ഹിതപരിശോധന വേണമെന്ന് 53 ശതമാനം പേർ അഭിപ്രായപ്പെടുന്നു.
ഇപ്പോൾ ഭൂരിപക്ഷം ബ്രെക്സിറ്റിന് എതിരെന്നു സർവേ
12:57 AM Jan 09, 2019 | Deepika.com