അട്ടിമറിക്കു നേതൃത്വം നൽകിയ അഞ്ച് ഓഫീസർമാരിൽ നാലു പേരും അറസ്റ്റിലായെന്ന് സർക്കാർ വക്താവ് ഗൈ ബർട്രാൻഡ് മപാൻഗു പറഞ്ഞു. പ്രസിഡന്റ് അലി ബോംഗോയുടെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണു രാജ്യമെന്നും മപാൻഗു അറിയിച്ചു. തലസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തി. ഇന്റർനെറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. തെരുവീഥികളിൽ ടാങ്കുകളുമായി പട്ടാളം റോന്തു ചുറ്റുന്നുണ്ട്.
എണ്ണ സന്പന്ന രാജ്യമായ ഗാബണിന്റെ പ്രസിഡന്റ് അലി ബോംഗോ വിദേശത്തു പോയ അവസരത്തിലാണ് അട്ടിമറി നീക്കം അരങ്ങേറിയത്. പക്ഷാഘാതത്തിനു ചികിത്സയ്ക്കായി ഒക്ടോബറിലാണ് ബോംഗോ മൊറോക്കോയ്ക്കു പോയത്. അവിടെനിന്ന് അദ്ദേഹം പുതുവത്സര ദിനത്തിൽ ഗാബൺജനതയെ അഭിസംബോധന ചെയ്ത് ടിവിയിൽ സംസാരിച്ചു.
അരനൂറ്റാണ്ടായി ഗാബണിൽ ബോംഗോ കുടുംബത്തിന്റെ ഏകാധിപത്യവാഴ്ചയാണ്. രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്തുകിട്ടുന്ന പണം ബോംഗോ കുടുംബം നാടിന്റെ നന്മയ്ക്കായി ഉപയോഗിക്കുന്നില്ലെന്നു വ്യാപക പരാതിയുണ്ട്. ഫ്രാൻസിൽ പഠനം നിർവഹിച്ച ബോംഗോ പ്രസിഡന്റാവുന്നതിനു മുന്പ് പ്രതിരോധമന്ത്രിയായിരുന്നു.
2016ലെ തെരഞ്ഞെടുപ്പിൽ കഷ്ടിച്ചുവിജയിച്ചാണ് പ്രസിഡന്റായത്. ഇലക്ഷനിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ച എതിരാളി ഷാൻ പിംഗ് താനാണു പ്രസിഡന്റെന്ന് അവകാശവാദം ഉന്നയിക്കുന്നു.