വാഷിംഗ്ടൺഡിസി: വെനസ്വേലയിലെ മുൻ സുപ്രീംകോടതി ജഡ്ജി ക്രിസ്റ്റ്യൻ സെർപ്പാ യുഎസിലേക്കു പലായനം ചെയ്തു. നിക്കോളാസ് മഡുറോ സർക്കാരിനെ താൻ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മഡുറോ പത്തിന് രണ്ടാംവട്ടവും അധികാരമേൽക്കാനിരിക്കെയാണ് ഈ സംഭവവികാസം.
ഇലക്ഷനിൽ ക്രമക്കേടു നടന്നെന്നും സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളിൽ മഡുറോ കൈകടത്തിയെന്നും സെർപ്പാ ആരോപിച്ചു. ഇപ്പോഴത്തെ കോൺഗ്രസിൽ പ്രതിപക്ഷത്തിനാണു ഭൂരിപക്ഷം. ഈ സാഹചര്യത്തിൽ സത്യപ്രതിജ്ഞ സുപ്രീംകോടതി മുന്പാകെ നടത്താനാണു മഡുറോയുടെ പദ്ധതി. ഭരണഘടനാ അസംബ്ളി നിലവിലുള്ളതിനാൽ കോൺഗ്രസിനു നിയമസാധുത നഷ്ടമായെന്നും മഡുറോയുടെ അനുയായികൾ ചൂണ്ടിക്കാട്ടി.
2018ൽ മഡുറോ വിജയിച്ച തെരഞ്ഞെടുപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്നു പറയാതിരുന്നത് തനിക്കും കുടുംബത്തിനും യുഎസിലേക്കു സുരക്ഷിതമായി പോകാൻ അവസരം ഉറപ്പാക്കുന്നതിനായിരുന്നുവെന്നു ജസ്റ്റീസ് സെർപ്പാ പറഞ്ഞു.
സുപ്രീംകോടതി മഡുറോയുടെ കൈയിൽ പാവയായി മാറിയിരിക്കുകയാണ്. ചില കേസുകളിൽ എന്തുതരത്തിലുള്ള വിധിയാണു പുറപ്പെടുവിക്കേണ്ടതെന്നു മഡുറോ നേരിട്ട് ജഡ്ജിമാർക്ക് നിർദേശം നൽകാറുണ്ടെന്നും ജസ്റ്റീസ് സെർപ്പാ കുറ്റപ്പെടുത്തി.
വെനസ്വേലയിലെ മുൻ സുപ്രീംകോടതി ജഡ്ജി യുഎസിലേക്കു പലായനം ചെയ്തു
11:52 PM Jan 07, 2019 | Deepika.com