കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മാനസികാരോഗ്യനില പരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോർട്ട് ഓഫ് അപ്പീൽ ചെലവു സഹിതം തള്ളി. തക്ഷില ലക്മലി ജയവർധനെ എന്ന വനിതയാണു ഹർജി നൽകിയത്. ഹർജിക്കാരി കോടതിച്ചെലവിനത്തിൽ ഒരു ലക്ഷം രൂപ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
വിക്രമസിംഗെയെ പിരിച്ചുവിട്ട് രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചതിനെത്തുടർന്നാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. പ്രസിഡന്റിന്റെ മാനസികാരോഗ്യം സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് തേടണമെന്നു ജയവർധനെ ആവശ്യപ്പെട്ടു. ഇത്തരമൊരു കേസ് കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്നു ജഡ്ജി വ്യക്തമാക്കി.
രാജപക്സെ പിന്നീടു സ്ഥാനമൊഴിയുകയും വിക്രമസിംഗെ വീണ്ടും അധികാരമേൽക്കുകയും ചെയ്തിരുന്നു. പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ഉത്തരവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്നുണ്ടായ സംഭവപരന്പരയുടെ ഒടുവിലാണ് വിക്രമസിംഗെയെ വീണ്ടും നിയമിക്കാൻ സിരിസേന തയാറായത്.
സിരിസേനയുടെ മാനസികാരോഗ്യം: ഹർജി തള്ളി
11:52 PM Jan 07, 2019 | Deepika.com