ലണ്ടൻ: ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നു. ഇന്നലെ മാത്രം രണ്ടുശതമാനം വർധിച്ചു. ബ്രെന്റ് ഇനം ക്രൂഡ് വില ഇന്നലെ ഉച്ചയോടെ വീപ്പയ്ക്ക് 58.3 ഡോളറിലെത്തി.
അമേരിക്കയും ചൈനയുമായുള്ള വ്യാപാരയുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള സാധ്യത തെളിഞ്ഞതാണ് വില കൂടാൻ കാരണമായത്. പ്രമുഖ ഉത്പാദകർ ഉത്പാദനം കുറച്ചതും കാരണമാണ്.
വ്യാപാരയുദ്ധം ചൈനയിലും അമേരിക്കയിലും ഒരേപോലെ വളർച്ച കുറയ്ക്കുമെന്നായിരുന്നു ആശങ്ക. എന്നാൽ ഈയാഴ്ച ഇരുരാജ്യങ്ങളും ചർച്ച ആരംഭിക്കുമെന്നു പ്രഖ്യാപിച്ചത് ഒത്തുതീർപ്പിനു സാധ്യത ഉള്ളതുകൊണ്ടാണ്. ഇത് സാന്പത്തികവളർച്ചയെ സഹായിക്കുന്ന നീക്കമായി കണക്കാക്കി.
ചൈനീസ് കേന്ദ്രബാങ്ക് ബാങ്കുകളുടെ കരുതൽ പണ അനുപാതം ഒരു ശതമാനം കുറച്ചതും വിപണി അനുകൂല ഘടകമായി വിലയിരുത്തി. ഇക്കൊല്ലം ചൈന 6.2 ശതമാനം വളരുമെന്നാണ് ഐഎഫ് കണക്കാക്കുന്നത്. 2018ൽ 6.6 ശതമാനമായിരുന്നു പ്രതീക്ഷ. ബാങ്കുകളുടെ കരുതൽപണ അനുപാതം കുറച്ചത് വ്യവസായമേഖലയ്ക്കു കൂടുതൽ വായ്പ ലഭിക്കാൻ കളമൊരുക്കും. വ്യാപാരപ്പോര് ഇല്ലാതാകുന്നതു ചൈനീസ് കയറ്റുമതി ഇടിയാതിരിക്കാൻ സഹായിക്കും. ഈ രണ്ടു ഘടകങ്ങളും ചൈനയുടെ വളർച്ചാ പ്രതീക്ഷയിലും മെച്ചമാകാൻ കാരണമാകും.
ഇതിനിടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ചെയർമാൻ ജെറോം പവ്വൽ, പലിശവർധന സാവധാനമേ നടത്തൂ എന്നു പ്രഖ്യാപിച്ചതും എണ്ണവില കൂടാൻ കാരണമായി. പലിശവർധന സാവധാനമാകുന്നത് അമേരിക്കയിൽ വ്യാവസായിക നിക്ഷേപം വർധിപ്പിക്കും, ഡോളർ അധികം കരുത്ത് നേടാതിരിക്കാനും കാരണമാകും. ഇവയും വ്യാവസായിക വളർച്ച കൂട്ടും.
വളർച്ച കൂടുന്നത് ക്രൂഡ് ഓയിൽ ആവശ്യം വർധിപ്പിക്കും. ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) കഴിഞ്ഞമാസംതന്നെ ഉത്പാദനം കുറച്ചിരുന്നു. പ്രതിദിനം 4.6 ലക്ഷം വീപ്പയാണ് കഴിഞ്ഞമാസം കുറച്ചത്. ഈമാസം പ്രതിദിനം 12 ലക്ഷം വീപ്പയുടെ ഉത്പാദനം കുറയ്ക്കാനാണ് തീരുമാനം.
ക്രൂഡ് വില കൂടുന്നു
11:52 PM Jan 07, 2019 | Deepika.com