കാഞ്ഞാണി (തൃശൂർ): ഗാർഹിക ശുചിത്വത്തിനു പ്രാധാന്യം നല്കി തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് ലഭിക്കുന്ന ബയോഗ്യാസ് പ്ലാന്റ് സബ്സിഡി നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിട്ടു. സബ്സിഡി 50ൽനിന്ന് 90 ശതമാനമാക്കി വർധിപ്പിച്ചു. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ബയോഗ്യാസ് പ്ലാന്റുകളുടെ പുതുക്കിയ സബ്സിഡി നിരക്ക് 2019-20 വർഷം മുതൽ പ്രാബല്യത്തിലാക്കിയിട്ടുള്ളത്.
ഗാർഹിക തലത്തിലുള്ള ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾക്കും വീടുകൾക്കുള്ള വിവിധ തരത്തിലുള്ള കമ്പോസ്റ്റിംഗ് യൂണിറ്റുകൾക്കും യൂണിറ്റ് ചെലവ് 90 ശതമാനം വർധിപ്പിച്ചു. ഗുണഭോക്തൃ വിഹിതം 10 ശതമാനം മാത്രമാക്കി.
ഗാർഹിക ബയോഗ്യാസ് പ്ലാന്റുകൾക്ക് യൂണിറ്റ് ചെലവിന്റെ 90 ശതമാനം അല്ലെങ്കിൽ 7200 രൂപ ഇതിൽ ഏതാണോ കുറവ് അതു നല്കും. ഇതിലും 10 ശതമാനം മാത്രമാണ് ഗുണഭോക്തൃവിഹിതം.
അംഗീകൃത സംവിധാനങ്ങളുടെ യൂണിറ്റ് നിരക്കുകളും സ്റ്റാൻഡുകളും സ്പെസിഫിക്കേഷനുകളും കാലാകാലങ്ങളിൽ സർക്കാർ/ ശുചിത്വമിഷൻ നിശ്ചയിച്ച പ്രകാരമാണ്. അഞ്ചു സെന്റോ അതിലും കുറവോ സ്ഥലമുള്ള ഗുണഭോക്താക്കൾക്കാണു മുൻഗണന.
നേരത്തെ കുടുംബവാർഷിക വരുമാനപരിധി ജനറൽ വിഭാഗത്തിനു രണ്ടു ലക്ഷവും പട്ടികജാതി വിഭാഗത്തിനു മൂന്നു ലക്ഷവും പട്ടികവർഗ വിഭാഗത്തിനു വരുമാന പരിധി ബാധകമല്ലാത്ത തരത്തിലുമായിരുന്നു. പൊതുവിഭാഗത്തിൽ ഒരു യൂണിറ്റിന് 50 ശതമാനം, ഗുണഭോക്തൃ വിഹിതം 50 ശതമാനം എന്നിങ്ങനെയായിരുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ ഒരു യൂണിറ്റിന് സബ്സിഡി 75 ശതമാനമായിരുന്നു.
എ.ജെ. വിൻസൻ
ബയോഗ്യാസ് പ്ലാന്റ് സബ്സിഡി നിരക്ക് പുതുക്കി നിശ്ചയിച്ചു
11:52 PM Jan 07, 2019 | Deepika.com