മുംബൈ: 200 രൂപ, 500 രൂപ, 2000 രൂപ നോട്ടുകൾ രാജ്യത്ത് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആർബിഐ) നേപ്പാൾ രാഷ്ട്ര ബാങ്കിന്റെ (എൻആർബി) അഭ്യർഥന. വെള്ളിയാഴ്ചയാണ് ഇക്കാര്യം സൂചിപ്പിച്ച് എൻആർബി കത്തെഴുതിയത്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം 100 രൂപയ്ക്കു മുകളിലുള്ള ഇന്ത്യൻ കറൻസികൾ നേപ്പാളിൽ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. നിലവിൽ 100 രൂപയിൽ താഴെയുള്ള കറൻസികൾ ഉപയോഗിക്കാൻ മാത്രമേ നേപ്പാളിന് അനുമതിയുള്ളൂ.
2016 നവംബറിലെ കറൻസി റദ്ദാക്കലിനു മുന്പ് 25,000 രൂപ വരെ സൂക്ഷിക്കാൻ നേപ്പാൾ പൗരന്മാർക്ക് ഫെമ അനുസരിച്ച് അനുമതിയുണ്ടായിരുന്നു. ഇതിൽ 500 രൂപ, 1000 രൂപ കറൻസികളും ഉൾപ്പെട്ടിരുന്നു. കറൻസി റദ്ദാക്കലിനു ശേഷം ഇന്ത്യയിൽ പുതിയ 200 രൂപ, 500 രൂപ, 2000 രൂപ കറൻസികൾ പ്രചാരത്തിലായി. എന്നാൽ, ഇവ നേപ്പാളിൽ ഉപയോഗിക്കാൻ ആർബിഐ അനുമതി നല്കിയില്ല.
ഉയർന്ന തുകയുടെ കറൻസികൾ ഉപയോഗിക്കാൻ അനുമതി നല്കിയില്ലെങ്കിൽ ജനങ്ങളെ രക്ഷിക്കാൻവേണ്ടി ഇന്ത്യൻ കറൻസികൾ നിരോധിക്കേണ്ടിവരുമെന്ന് എൻആർബിയിലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ചീഫ് പറഞ്ഞു.
ഇതുകൂടാതെ റദ്ദാക്കിയ കറൻസി മാറ്റി നല്കാനുള്ള നടപടിയും ആർബിഐയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകണമെന്നും എൻആർബി പറഞ്ഞു. 4.8 കോടി രൂപയുടെ റദ്ദാക്കിയ കറൻസികളാണ് നേപ്പാളിലുള്ളത്.
ആർബിഐക്ക് നേപ്പാളിന്റെ കത്ത്; വലിയ തുകകളുടെ കറൻസികൾ അനുവദിക്കണം
11:52 PM Jan 07, 2019 | Deepika.com