വാഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ സെനറ്റ് ഫണ്ട് അനുവദിച്ചില്ലെങ്കിൽ യുഎസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇടക്കാല ധനവിനിയോഗ ബില്ലിൽ മതിൽ നിർമാണത്തിനുള്ള ഫണ്ട് ഉൾപ്പെടുത്താനാവില്ലെന്നു പ്രതിപക്ഷ ഡെമോക്രാറ്റുകൾ ട്രംപുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
ധനവിനിയോഗബിൽ പാസാകാത്തതിനാൽ രാജ്യം ട്രഷറിസ്തംഭനം നേരിടുകയാണ്. ഡിസംബർ 28 മുതൽ എട്ടു ലക്ഷം ജീവനക്കാർക്കു ശന്പളം ലഭിച്ചിട്ടില്ല. സ്തംഭനം, മാസങ്ങളോ വേണ്ടിവന്നാൽ വർഷങ്ങളോ നീട്ടാൻ താൻ മടിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അതിവേഗം മതിൽനിർമാണം പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ മതിൽ. ഇതിന് 500 കോടി ഡോളറാണ് ട്രംപ് ആവശ്യപ്പെടുന്നത്. യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭ ഇതംഗീകരിച്ചു. എന്നാൽ, സെനറ്റിൽ പ്രതിപക്ഷ ഡെമോക്രാറ്റുകൾ എതിരു നിൽക്കുകയാണ്. ധനവിനിയോഗ ബിൽ പാസാക്കാൻ വേണ്ട 60 അംഗസഖ്യ ഭരണകക്ഷിയായ റിപ്പബ്ലിക്കന്മാർക്കില്ല. മതിലിനു പണം വകയിരുത്താത്ത ബില്ലിൽ ഒപ്പിടില്ലെന്നു ട്രംപ് നേരത്തേതന്നെ പറഞ്ഞിരുന്നു.
അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ ഭീഷണിയിൽ കാര്യമില്ലെന്നാണു വിലയിരുത്തൽ. പ്രതിപക്ഷവുമായുള്ള ചർച്ചയിൽ മേൽക്കൈ നേടാൻ വേണ്ടി മാത്രമായിരിക്കാം അദ്ദേഹം ഇതു പറഞ്ഞതെന്നു നിരീക്ഷകർ കരുതുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പ്രതിപക്ഷം പ്രസിഡന്റിന്റെ അധികാരങ്ങൾ കോടതിയിൽ ചോദ്യംചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മതിൽ: അടിയന്തരാവസ്ഥയ്ക്കു മടിക്കില്ലെന്നു ട്രംപ്
12:44 AM Jan 06, 2019 | Deepika.com