വാഷിംഗ്ടൺ ഡിസി: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് നാൻസി പെലോസി പ്രസിഡന്റ് ട്രംപിന്റെ മെക്സിക്കൻ മതിൽ നിർമാണ നീക്കത്തെ അപലപിച്ചു. മതിലിനായി ഖജനാവിൽനിന്നു പണം നൽകില്ലെന്ന് അവർ വ്യക്തമാക്കി. രണ്ടാഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം അവസാനിപ്പിക്കാൻ ജനപ്രതിനിധി സഭ പാസാക്കിയ ബില്ലിൽ മതിലിനു പണം നീക്കിവച്ചിട്ടില്ല. ബിൽ പ്രസിഡന്റ് വീറ്റോ ചെയ്തേക്കും.
അനധികൃത കുടിയേറ്റം തടയാനും യുഎസിന്റെ സുരക്ഷ ഉറപ്പാക്കാനും യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാൻ 500 കോടി ഡോളർ വേണമെന്നാണു ട്രംപ് ആവശ്യപ്പെട്ടത്. നിർദിഷ്ട മതിൽ അധാർമികമാണെന്നും ധൂർത്താണെന്നും പെലോസി ആരോപിച്ചു. എട്ടുലക്ഷം ജീവനക്കാരെ ട്രഷറി സ്തംഭനം ബാധിച്ചെന്നാണു കണക്ക്.
ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ വ്യാഴാഴ്ചയാണ് 192ന് എതിരേ 220 വോട്ടിനു നാൻസി പെലോസിയെ സ്പീക്കറായി തെരഞ്ഞെടുത്തത്. 2007-11 കാലത്തും അവർ സ്പീക്കറായിരുന്നു. അധികാരശ്രേണിയിൽ പ്രസിഡന്റിനും വൈസ്പ്രസിഡന്റിനും പിന്നിൽ മൂന്നാമതാണ് സ്പീക്കറുടെ പദവി. ജനപ്രതിനിധി സഭയിൽ സ്പീക്കർ പദവി അലങ്കരിക്കുന്ന ആദ്യവനിതയാണു പെലോസി.
കഴിഞ്ഞദിവസം നിലവിൽ വന്ന 116-ാം ജനപ്രതിനിധി സഭ പലതുകൊണ്ടും പുതുമയേറിയതാണ്. 102 വനിതകൾ ഈ സഭയിലുണ്ട്. വെള്ളക്കാരല്ലാത്ത വനിതകളുടെ എണ്ണം 43ആണ്. 435 അംഗ സഭയിൽ ഡെമോക്രാറ്റുകൾക്ക് 235 സീറ്റും റിപ്പബ്ലിക്കന്മാർക്ക് 199 സീറ്റുമുണ്ട്.
മതിലിനു പണം നൽകില്ലെന്നു സ്പീക്കർ പെലോസി
11:32 PM Jan 04, 2019 | Deepika.com