നെടുമ്പാശേരി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാൽ) 2017-18 വര്‍ഷത്തെ ലാഭവിഹിതമായി സംസ്ഥാന സര്‍ക്കാരിന് 31 കോടി രൂപ നല്കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ എംഡി വി.ജെ. കുര്യന് ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 553.42 കോടി രൂപയുടെ വരുമാനം സിയാല്‍ നേടിയിരുന്നു. ലാഭം 158.42 കോടി രൂപയും. സിയാല്‍ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയില്‍ സര്‍വീസസ് ലിമിറ്റഡ് ഉള്‍പ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ മൊത്തം 701.13 കോടി രൂപയുടെ വരുമാനവും 172.33 കോടിയുടെ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്. കമ്പനിയില്‍ 32.42 ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാരിന് ഈയിനത്തില്‍ 31 കോടി രൂപ ലഭിച്ചു.
2016-17 സാമ്പത്തിക വര്‍ഷവും 31 കോടി രൂപ സിയാല്‍ സര്‍ക്കാരിനു നല്‍കിയിരുന്നു. 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നുണ്ട്. നിലവില്‍ നിക്ഷേപത്തിന്റെ 228 ശതമാനം ലാഭവിഹിതമായി കമ്പനി മടക്കി നല്‍കിക്കഴിഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നെടുന്പാശേരി വിമാനത്താവളംവഴി ഒരു കോടിയിലേറെ യാത്രക്കാര്‍ കടന്നുപോയി. ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ വിമാനത്താവളമെന്ന മികവിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ "ചാന്പ്യന്‍സ് ഓഫ് ദ എര്‍ത്ത്' ബഹുമതി 2018 ല്‍ സിയാലിനെ തേടിയെത്തിയിരുന്നു. ചടങ്ങില്‍ സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി വി.എസ്. സുനില്‍കുമാര്‍, എം.എ. യൂസഫലി, എന്‍.വി. ജോര്‍ജ്, കെ. റോയ് പോൾ, എ.കെ. രമണി, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
സിയാല്‍ ലാഭവിഹിതമായി 31 കോടി രൂപ സര്‍ക്കാരിനു നല്കി
11:16 PM Jan 04, 2019 | Deepika.com