ബെയ്ജിംഗ്: എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന കാര്യത്തിൽ ആരുടെയും കല്പന സ്വീകരിക്കാൻ ചൈന തയാറല്ലെന്നു പ്രസിഡന്റ് ഷി ചിൻപിംഗ്. ചൈനയിൽ സാന്പത്തിക ഉദാരവത്കരണം ആരംഭിച്ചതിന്റെ നാല്പതാം വാർഷികം പ്രമാണിച്ചു ബെയ്ജിംഗിലെ ഗ്രേറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1978ൽ അന്നത്തെ ചൈനീസ് പ്രസിഡന്റ് ഡെംഗ് സിയാവോപിംഗിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാന്പത്തിക പരിഷ്കാരത്തെത്തുടർന്ന് ചൈനയ്ക്കുണ്ടായ വളർച്ച അദ്ഭുതാവഹമായിരുന്നു. ലോകത്തെ ദരിദ്രരാജ്യങ്ങളുടെ പട്ടികയിൽനിന്ന് ആഗോളതലത്തിൽ രണ്ടാമത്തെ സന്പദ് വ്യവസ്ഥയിലേക്ക് ചൈനയ്ക്കു സ്ഥാനക്കയറ്റം ലഭിച്ചു.
തുറന്ന കന്പോളവ്യവസ്ഥ സ്വീകരിച്ചതിലൂടെ ചരിത്രപ്രധാനമായ മാറ്റമാണു വരുത്തിയതെന്നു പറഞ്ഞ ചിൻപിംഗ് ചൈനയ്ക്ക് ഉത്തരവു നൽകാൻ ആരും വളർന്നിട്ടില്ലെന്നും അതിനു മുതിരരുതെന്നും പറഞ്ഞു. യുഎസ് കന്പനികൾക്ക് ചൈനീസ് കന്പോളം തുറന്നുകൊടുക്കണമെന്നും ബൗദ്ധികസ്വത്ത് മോഷണത്തിനെതിരേ നടപടി വേണമെന്നും യുഎസ് പ്രസിഡന്റ് ട്രംപ് നിർദേശിച്ചതിനെ പരോക്ഷമായി പരാമർശിച്ചാണ് ചിൻപിംഗ് ഇതു പറഞ്ഞത്.
ഒന്നര മണിക്കൂർ ദീർഘിച്ച പ്രസംഗത്തിൽ സാന്പത്തിക പരിഷ്കാരം തുടരുമെന്നു പറഞ്ഞതല്ലാതെ ഇതിനുള്ള വ്യക്തമായ പദ്ധതികൾ അദ്ദേഹം മുന്നോട്ടുവച്ചില്ല. സമസ്ത മേഖലകളിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം തുടരും. സാന്പത്തിക പരിഷ്കാരം ശരിയായ ദിശയിലാണെന്ന് പാർട്ടി ഉറപ്പുവരുത്തും.
വരും വർഷങ്ങളിൽ ചൈനീസ് സന്പദ്മേഖല അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞ ചിൻപിംഗ് ചൈനയുടെ വളർച്ച മറ്റാർക്കും ഭീഷണിയല്ലെന്നും ആധിപത്യം ഉറപ്പിക്കാൻ തങ്ങൾക്കാഗ്രഹമില്ലെന്നും ചൂണ്ടിക്കാട്ടി. 40 വർഷംകൊണ്ട് 74 കോടി ജനങ്ങളെ ദാരിദ്യത്തിൽനിന്നു കരകയറ്റാനായെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ പരിപാടികൾ ആവിഷ്കരിക്കാതെ ചിൻപിംഗ് നടത്തിയ പ്രസംഗം അന്തർദേശീയ, ആഭ്യന്തര നിക്ഷേപകരെ നിരാശപ്പെടുത്തുമെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിലെ ചൈനാ വിദഗ്ധൻ ടോം റാഫെർട്ടി പറഞ്ഞു.
ചൈനയോടു കല്പിക്കാൻ ആരും മുതിരേണ്ട: ചിൻപിംഗ്
12:58 AM Dec 19, 2018 | Deepika.com