നെടുമ്പാശേരി: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തി(സിയാൽ)ലെ നവീകരിച്ച ഒന്നാം ടെർമിനലിലെ അറൈവൽ ഓപ്പറേഷൻ ഇന്ന് പ്രവർത്തനമാരംഭിക്കും. നവീകരിച്ച അഭ്യന്തര ടെർമിനൽ കഴിഞ്ഞ 12നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
എന്നാൽ തുടർന്നും ടെർമിനൽ രണ്ടിൽ തന്നെയാണ് ആഭ്യന്തര ഓപ്പറേഷൻ നടന്നിരുന്നത്. ഇതു മൂന്നു ഘട്ടങ്ങളിലായി ടെർമിനൽ ഒന്നിലേക്ക് മാറ്റാനാണ് സിയാൽ പദ്ധതിയിട്ടിരിക്കുന്നത്. രണ്ടാം ഘട്ടമായി പുറപ്പെടൽ മേഖലയിലെ ബോർഡിംഗ് ഗെയ്റ്റുകൾ നാളെ മുതൽ പ്രവർത്തന നിരതമാകും. മൂന്നാം ഘട്ടമായി ചെക്ക് ഇൻ കൗണ്ടറുകൾ പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ ഈ മേഖലയുടെ സുരക്ഷാ ചുമതല ഔദ്യോഗികമായി സിഐഎസ്എഫ് ഏറ്റെടുത്തു.
ഇന്നു രാവിലെ 10ന് ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനം എത്തുന്നതോടെ പുതിയ ആഭ്യന്തര ടെർമിനലിലെ അറൈവൽ മേഖലയുടെ പ്രവർത്തനത്തിനു തുടക്കം കുറിക്കും. ഇതിനുശേഷം ആഭ്യന്തര ആഗമന യാത്രക്കാരെല്ലാം ആഭ്യന്തര ടെർമിനലിലൂടെയായിരിക്കും പുറത്തിറങ്ങുക.
ആദ്യ പടിയായി ഏഴ് എയ്റോ ബ്രിഡ്ജുകളിൽ നാലെണ്ണവും മൂന്നു റിമോട്ട് ഗെയ്റ്റുകളും പ്രവർത്തിക്കും. എയ്റോ ബ്രിഡ്ജ് ഘടിപ്പിക്കാനാവാത്ത ചെറിയ വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങി ബസ് മാർഗം റിമോട്ട് ഗെയിറ്റിലെത്തി അറൈവൽ ഭാഗത്തെത്തും. പുതിയ ആഭ്യന്തര ടെർമിനലിൽ നേരത്തെ സജ്ജമാക്കിയിരുന്ന എക്സ്റേ യന്ത്രങ്ങൾ പ്രളയത്തിൽ നശിച്ചതിനാൽ പുതിയവ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
അതുകൊണ്ട് പുറപ്പെടൽ സംവിധാനത്തിന്റെ ഒരു ഭാഗം നിലവിലെ ടെർമിനൽ രണ്ടിൽ തന്നെയായിരിക്കും പ്രവർത്തിക്കുക. ഇവിടെ ചെക്ക് ഇൻ, സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം പ്രത്യേകം സജ്ജമാക്കിയ ഇടനാഴിയിലൂടെ യാത്രക്കാരെ ടെർമിനൽ ഒന്നിന്റെ സെക്യൂരിറ്റി ഹോൾഡിംഗ് മേഖലയിൽ എത്തിക്കും. ഇവിടെനിന്ന് എയ്റോ ബ്രിഡ്ജിലൂടെ വിമാനത്തിലേക്ക് കയറാവുന്നതാണ്.
പുതിയ ടെർമിനലിലെ എക്സ്റേ യന്ത്രങ്ങൾ ഘടിപ്പിക്കുന്ന ജോലികൾ പൂർത്തിയാകുന്നതുവരെ പുറപ്പെടൽ യാത്രക്കാർ ടെർമിനൽ രണ്ടിൽ തന്നെയാണ് എത്തേണ്ടത്. ടെർമിനൽ ഒന്നിലെ പുറപ്പെടൽ സെക്യൂരിറ്റി ഹോൾഡിംഗ് മേഖലയിലെ കടകൾ, ലോഞ്ചുകൾ, ബാർ, കഫറ്റേരിയകൾ, ഹോട്ടലുകൾ എന്നിവ ഭൂരിഭാഗവും നാളെ വൈകുന്നേരത്തോടെ പ്രവർത്തിച്ചു തുടങ്ങും.
സിയാലിൽ നവീകരിച്ച ഒന്നാം ടെർമിനലിലെ അറൈവൽ ഓപ്പറേഷൻ ഇന്നു പ്രവർത്തനമാരംഭിക്കും
12:58 AM Dec 19, 2018 | Deepika.com