റിയാദ്: ജമാൽ ഖഷോഗി വധത്തിൽ യുഎസ് സെനറ്റ് പാസാക്കിയ പ്രമേയം സൗദിയുടെ ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലാണെന്നും അതിനാൽത്തന്നെ തള്ളിക്കളയുകയാണെന്നും സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ(എംബിഎസ്) രാജകുമാരനെ കുറ്റപ്പെടുത്തുന്നതായിരുന്നു ഭരണ, പ്രതിപക്ഷ കക്ഷികൾ അംഗീകരിച്ച പ്രമേയം. യെമനിൽ സൗദി നടത്തുന്ന യുദ്ധത്തിന് അമേരിക്ക സഹായം നല്കരുതെന്നു സെനറ്റ് മറ്റൊരു പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സൗദിയുടെ ഭരണത്തിലും ആഭ്യന്തര കാര്യങ്ങളിലും അനാവശ്യമായി കൈകടത്തുന്നതാണ് പ്രമേയമെന്നു സൗദി അധികൃതർ പ്രതികരിച്ചു. പ്രമേയത്തിലെ ആരോപണങ്ങൾക്കു തെളിവില്ല. സൗദി നേതൃത്വത്തെ അവഹേളിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു. സെനറ്റ് പാസാക്കിയ പ്രമേയം പ്രസിഡന്റ് ട്രംപിനു കനത്ത തിരിച്ചടിയാണ്. ജനപ്രതിനിധിസഭ കൂടി പാസാക്കാതെ പ്രമേയം നിയമമാവില്ല. പ്രതിനിധി സഭ പാസാക്കിയാലും പ്രസിഡന്റിനു വീറ്റോ ചെയ്യാം. ഖഷോഗിക്ക് എതിരേ സെനറ്റ് പ്രമേയം പാസാക്കിയതിനു പിറ്റേന്നു തന്നെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യുഎസ് -സൗദി സഖ്യത്തെ ന്യായീകരിച്ചു പ്രസ്താവന പുറപ്പെടുവിച്ചുവെന്നതും ശ്രദ്ധേയമാണ്.
സൗദി മാധ്യമ പ്രവർത്തകനായ ഖഷോഗി തുർക്കിയിലെ ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ വിവാഹ മോചന സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോഴാണു കൊല്ലപ്പെട്ടത്. ശ്വാസംമുട്ടിച്ചുകൊന്നശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ചെന്നും സൗദിയിൽ നിന്നെത്തിയ 15 അംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നും തുർക്കി ആരോപിച്ചു. ആദ്യമൊക്കെ നിഷേധിച്ച സൗദി ഭരണകൂടം ഒടുവിൽ ഖഷോഗി കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു. സൗദി കിരീടാവകാശി എംബിഎസിന്റെ വിമർശകനായ ഖഷോഗി അറസ്റ്റ് പേടിച്ച് യുഎസിലേക്കു താമസം മാറ്റിയിരുന്നു. അവിടെ വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമെഴുത്തുകാരനായിരുന്നു. യുഎസിൽ നിന്നാണു സൗദി കോൺസുലേറ്റിൽ എത്തിയത്.
ആയുധ കയറ്റുമതി റദ്ദാക്കാൻ കാനഡ
ഖഷോഗി പ്രശ്നത്തിന്റെ പേരിൽ സൗദിയുമായുള്ള ആയുധകരാർ റദ്ദാക്കാൻ കാനഡ തയാറെടുക്കുന്നു. 1500 കോടി കനേഡിയൻ ഡോളറിന്റെ ആയുധങ്ങൾ സൗദിക്കു നൽകുന്നതിനുള്ള കയറ്റുമതി കരാർ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറിന്റെ കാലത്ത് ഒപ്പുവച്ചതാണ്. ഈ കയറ്റുമതി റദ്ദാക്കുന്നതിനുള്ള മാർഗം ആരാഞ്ഞുവരികയാണെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സിടിവിയോടു പറഞ്ഞു. കയറ്റുമതി റദ്ദാക്കിയാൽ കാനഡ 100കോടി ഡോളർ പിഴ നൽകേണ്ടിവരും.
ഖഷോഗി: യുഎസ് സെനറ്റ് ഇടപെടലിനെതിരേ സൗദി
01:07 AM Dec 18, 2018 | Deepika.com