ലാഹോർ: മതനിന്ദക്കുറ്റത്തിനു രണ്ടു ക്രൈസ്തവ സഹോദരങ്ങൾക്ക് പാക് കോടതി വധശിക്ഷ വിധിച്ചു. ലാഹോർ സ്വദേശികളായ ഖൈസർ അയൂബ്, അമൂൺ അയൂബ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
2015 മുതൽ ഇവർ ഝലം ജില്ലാ ജയിലിൽ കഴിയുകയാണ്. സുരക്ഷാ കാരണങ്ങളാൽ ഈ മാസം 13ന് ജയിലിനുള്ളിലെ കോടതിയിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി വിധി പ്രസ്താവിച്ചത്. ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് സെന്റർ ഫോർ ലീഗൽ അസിസ്റ്റൻസ് ആൻഡ് സെന്റിൽമെന്റ് എന്ന സംഘടന അറിയിച്ചു. മതപീഡനത്തിന് ഇരയാകുന്നവർക്കായി പ്രവർത്തിക്കുന്ന സംഘടനയാണിത്.
ഖൈസറിന്റെയും അമൂണിന്റെയും ഉടമസ്ഥതയിലുള്ള വെബ്സൈറ്റിൽ മതത്തെ നിന്ദിക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടുവെന്ന ആരോപണം 2011ലാണ് ഉന്നയിക്കപ്പെടുന്നത്. 2009 മുതൽ വെബ്സൈറ്റ് പ്രവർത്തിക്കുന്നില്ലെന്നാണ് സഹോദരങ്ങൾ പറയുന്നത്. 2015ൽ അറസ്റ്റിലായി. ഇരുവരും വിവാഹിതരാണ്. ഖൈസറിനു മൂന്നു കുട്ടികളുണ്ട്.മതനിന്ദക്കുറ്റത്തിനു വധശിക്ഷ വിധിക്കപ്പെട്ട കത്തോലിക്കാ വീട്ടമ്മ ആസിയാ ബീവിയെ പാക് സുപ്രീംകോടതി ഒക്ടോബർ അവസാനം കുറ്റവിമുക്തയാക്കിയിരുന്നു.
മതനിന്ദക്കുറ്റം: ക്രൈസ്തവ സഹോദരങ്ങൾക്കു പാക്കിസ്ഥാനിൽ വധശിക്ഷ
01:07 AM Dec 18, 2018 | Deepika.com