കൊച്ചി: ഹർത്താലിനെതിരേ വ്യാപാര സംഘടനകൾ രംഗത്ത്. എറണാകുളത്ത് കേരള മർച്ചന്റ്സ് ചേംബർ ഹാളിൽ ചേർന്ന വിവിധ വ്യാപാര, വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ഭാവിയിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ടുള്ള ഒരു സമരപരിപാടിയുമായി സഹകരിക്കില്ലെന്നു സംഘടനാ പ്രതിനിധികൾ പ്രഖ്യാപിച്ചു.
വ്യാപാരസമൂഹമാണ് ഹർത്താലിൽ ഏറ്റവുമധികം നഷ്ടം സഹിക്കുന്നതെന്നും യോഗം വിലയിരുത്തി. തുടർച്ചയായി വരുന്ന ബാങ്ക് അവധികളും ഹർത്താലുകളും വ്യാപാരികൾക്കു വൻ സാന്പത്തികബാധ്യത ഉണ്ടാക്കുന്നതായി വിലയിരുത്തിയ യോഗത്തിൽ കോടതിയെ സമീപിച്ചു ഹർത്താലിനെതിരേ ശക്തമായ പ്രതിരോധം തീർക്കാനും വിവിധ വ്യാപാര സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു വിപുലമായ യോഗം ചേരാനും തീരുമാനിച്ചു.
ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, പേപ്പർ ട്രേഡേഴ്സ് അസോസിയേഷൻ, സാനിട്ടറി ആൻഡ് ടൈൽസ് ട്രേഡേഴ്സ് അസോസിയേഷൻ, ഹാർഡ്വെയർ ആൻഡ് പെയ്ന്റ് മർച്ചന്റ് അസോസിയേഷൻ, സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ, അലൂമിനിയം ഡീലേഴ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, കലൂർ മർച്ചന്റ്സ് അസോസിയേഷൻ, കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ, കേരള ചേംബർ ഓഫ് കോമേഴ്സ് എന്നീ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കേരള മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് വി.എ. യൂസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീർ നന്ദി പ്രകാശിപ്പിച്ചു.
"ജീവിതം വഴിമുട്ടി, ഹർത്താലുമായി സഹകരിക്കില്ല'
01:07 AM Dec 18, 2018 | Deepika.com