കൊളംബോ: റെനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രിപദത്തിൽ തിരിച്ചെത്തി. വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ലെന്നു ശപഥം ചെയ്തിരുന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനതന്നെ ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് അധ്യക്ഷം വഹിച്ചു.
സിരിസേന 52 ദിവസം മുന്പ് വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചതു മുതൽ ലങ്കയിൽ നിലനിന്ന രാഷ്ട്രീയ പ്രതിസന്ധി ഇതോടെ അവസാനിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങുകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരെ സിരിസേന അനുവദിച്ചില്ല. വിക്രമസിംഗെയുടെ യുഎൻപി പാർട്ടി നേതാക്കളാണ് സത്യപ്രതിജ്ഞാക്കാര്യം അറിയിച്ചത്. വിക്രമിസിംഗെ ഇന്ന് പുതിയ മന്ത്രിസഭ രൂപീകരിച്ചേക്കും. ജനാധിപത്യം സംരക്ഷിക്കാൻ പിന്തുണച്ച ജനങ്ങൾക്ക് യുഎൻപി നന്ദി അറിയിച്ചു.
പാർലമെന്റ് മരവിവിപ്പിച്ച സിരിസേനയുടെ നടപടി സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചതാണ് രാജപക്സെയുടെ രാജിയിൽ കലാശിച്ചത്. സഭയിൽ അദ്ദേഹത്തിനെതിരേ ആറു തവണ അവിശ്വാസം പാസാകുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച രാജിവയ്ക്കുകയായിരുന്നു.
ശ്രീലങ്കയിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു
11:03 PM Dec 16, 2018 | Deepika.com