വാഷിംഗ്ടണ്ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ചുരുക്കപ്പട്ടികയിൽ പ്രസിഡന്റ് ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാറഡ് കുഷ്നറുമുണ്ടെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പുത്രി ഇവാങ്കയുടെ ഭർത്താവും മുപ്പത്തിയേഴുകാരനുമായ കുഷ്നർ വൈറ്റ് ഹൗസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ്.
കുഷ്നറെ പരിഗണിക്കുന്ന കാര്യം അറിയില്ല. എന്നാൽ, ഏതു പദവിക്കും യോഗ്യനായ വ്യക്തിയാണ് അദ്ദേഹം. അതിനാൽ അദ്ദേഹത്തെ പരിഗണിച്ചുകൂടായ്കയില്ല- വൈറ്റ്ഹൗസ് വക്താവ് സാറ സാൻഡേഴ്സ് പറഞ്ഞതായി ഹഫിംഗ്ടണ് പോസ്റ്റും സിബിഎസും റിപ്പോർട്ട് ചെയ്തു.
ചീഫ് ഓഫ് സ്റ്റാഫ് റിട്ടയേർഡ് ജനറൽ ജോണ് കെല്ലി മാസാവസാനത്തേടെ പദവിവിടും. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ ചീഫ് ഓഫ് സ്റ്റാഫ് നിക് ഐറസിനെ (36) പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് പദത്തിലേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം സ്വയം പിൻമാറി.
നോർത്ത് കരോളൈനയിൽനിന്നുള്ള ജനപ്രതിനിധി സഭാംഗം മാർക്ക് മെഡോസും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിൻമാറി. വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാരകരാറിൽ കാനഡ, മെക്സിക്കോ രാജ്യങ്ങളുമായുള്ള ചർച്ചയിൽ കുഷ്നർ നിർണായക സാന്നിധ്യമായിരുന്നു. ട്രംപ് ഭരണകൂടത്തിൻ കീഴിൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നടത്തിയ പദ്ധതികൾക്കു ചുക്കാൻ പിടിച്ചതും യഹൂദ വംശജനായ കുഷ്നറായിരുന്നു.
മാധ്യമപ്രവർത്തകൻ ഖഷോഗിയുടെ വധത്തിൽ കുറ്റാരോപിതനായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കുഷ്നർ അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്.
ജാറഡ് കുഷ്നർ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്ക്
01:06 AM Dec 15, 2018 | Deepika.com