കൊളംബോ: കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു ശ്രീലങ്കൻ സുപ്രീംകോടതി. ഏഴംഗബഞ്ച് ഏകകണ്ഠമായി പുറപ്പെടുവിച്ച വിധി സിരിസേനയ്ക്കു കനത്ത തിരിച്ചടിയാണ്.
നാലരവർഷ കാലാവധി പൂർത്തിയാകാൻ 20 മാസംകൂടി ശേഷിക്കേയാണു നവംബർ ഒന്പതിനു പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് സിരിസേന ഉത്തരവു പുറപ്പെടുവിച്ചത്.
എംപിമാരുടെയും പൗരന്മാരുടെയും അവകാശങ്ങൾ ലംഘിച്ച സിരിസേനയുടെ നടപടി നിയമവിരുദ്ധമാണെന്നു നിരീക്ഷിച്ച കോടതി പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം അസാധുവാക്കി. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയുടെ അനുയായികൾ കോടതി പരിസരത്ത് ആഹ്ളാദ പ്രകടനം നടത്തി. രാജപക്സെയുടെയും സിരിസേനയുടെയും പ്രതികരണം അറിവായിട്ടില്ല.
റനിൽ വിക്രമസിംഗെയെ പുറത്താക്കി മുൻ പ്രസിഡന്റ് രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ച സിരിസേനയുടെ നടപടിയാണ് രാജ്യത്തെ അഭൂതപൂർവമായ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണം. രാജപക്സെയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്നു വ്യക്തമാ യതോടെയാണു പാർലമെന്റ് പിരിച്ചുവിട്ടത്. ഇതിനെതിരേ കോടതിയിൽനിന്നു സ്റ്റേ കിട്ടിയതിനെത്തുടർന്നു വീണ്ടും ചേർന്ന പാർലമെന്റ് രണ്ടു തവണ രാജപക്സെയ്ക്ക് എതിരേ അവിശ്വാസം പാസാക്കിയെങ്കിലും സിരിസേന അംഗീകരിച്ചില്ല.
കഴിഞ്ഞ ദിവസം വിക്രമസിംഗെയിൽ പാർലമെന്റ് വിശ്വാസം രേഖപ്പെടുത്തുകയും അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന് സിരിസേനയോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലത്തെ സുപ്രീംകോടതിയുടെ അന്തിമവിധിയോടെ സിരിസേനയുടെ നില പരിങ്ങലിലായിരിക്കുകയാണ്. എന്തുവന്നാലും വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ലെന്നു നേരത്തെ സിരിസേന പറഞ്ഞിട്ടുണ്ട്.
പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധം: ശ്രീലങ്കൻ സുപ്രീംകോടതി
12:51 AM Dec 14, 2018 | Deepika.com