പാരീസ്: ഫ്രാൻസിലെ ലോകപ്രശസ്തമായ സ്ട്രാസ്ബർഗ് ക്രിസ്മസ് ചന്തയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ പതിമ്മൂന്നു പേരിൽ എട്ടുപേരുടെ നില ഗുരുതരമാണ്.
അക്രമം നടത്തിയ പ്രദേശവാസി ഷെരിഫ് ചെക്കാട്ടി(29)നു പോലീസിന്റെ വെടിയേറ്റെങ്കിലും കടന്നുകളഞ്ഞു. ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളുമായി ചെക്കാട്ടിനു ബന്ധമുണ്ടെന്നാണ് പോലീസ് അറിയിച്ചത്. തീവ്രവാദ ആക്രമണമെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. മരിച്ചവരിലൊരാൾ വിനോദസഞ്ചാരത്തിനെത്തിയ തായ്ലൻഡ് സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റവരിൽ ഇറ്റാലിയൻ മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു.
വെടിയൊച്ച കേട്ട് പോലീസ് കുതിച്ചെത്തി ചന്തയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. പോലീസിന്റെ വെടിയേറ്റ അക്രമി ടാക്സിയിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾ ജർമനിയിലേക്കു കടന്നിരിക്കുമെന്നു കരുതുന്നു.അക്രമിയുടെ ഫോട്ടോ ഫ്രഞ്ച് മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തി.
മോഷ്ടാവ് കൂടിയായ ഷെരിഫ് ചെക്കാട്ട് പോലീസിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നു. അൾജീരിയൻ പശ്ചാത്തലമുള്ള ഇയാളുടെ പേരിൽ വിവിധ രാജ്യങ്ങളിലായി 27 കേസുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യാനിരിക്കുകയായിരുന്നുവെന്നും വീട് റെയ്ഡ് ചെയ്ത് സ്ഫോടകവസ്തുക്കൾ അടക്കമുള്ളവ കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു.
വെടിവയ്പുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പോലീസ് അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ക്രിസ്മസ് ചന്തയാണ് സ്ട്രാസ്ബർഗിലേത്. നവംബർ 23 മുതൽ ക്രിസ്മസ് തലേന്നുവരെ നടക്കുന്ന വിപണി സന്ദർശിക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളെത്തും.
ഫ്രാൻസിലെ ക്രിസ്മസ് മാർക്കറ്റിൽ വെടിവയ്പ്; രണ്ടു മരണം
01:48 AM Dec 13, 2018 | Deepika.com