കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കു വീണ്ടും തിരിച്ചടി. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇന്നലെ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. 225അംഗ സഭയിലെ 117 എംപിമാർ വിക്രമസിംഗെയുടെ പ്രധാന മന്ത്രിസ്ഥാനം പുനസ്ഥാപിക്ക ണമെന്ന് ആവശ്യപ്പെട്ടു. ഒരു കാരണവശാലും വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കില്ലെന്നു നേരത്തെ സിരിസേന പറഞ്ഞിരുന്നു.
ഒക്ടോബർ 26നു വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചതോടെ ആരംഭിച്ച ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ ശ്രമവും വഴിമുട്ടിയിരിക്കുകയാണ്. രാജപക്സെയ്ക്ക് ഇതുവരെ പാർലമെന്റിൽ വിശ്വാസ വോട്ട് നേടാനായിട്ടില്ല. മാത്രമല്ല രാജപക്സെയ്ക്ക് എതിരേ രണ്ടു തവണ പാർലമെന്റ് അവിശ്വാസം പാസാക്കുകയും ചെയ്തു. എന്നാൽ പാർലമെന്റിന്റെ നടപടി അംഗീകരിക്കാൻ സിരിസേന വിസമ്മതിക്കുകയാണ്.
വിക്രമസിംഗെയിൽ വിശ്വാസം രേഖപ്പെടുത്തുന്നതിന് ഇന്നലെ നടത്തിയ വോട്ടിംഗ് സിരിസേനയുടെ പാർട്ടി ബഹിഷ്കരിച്ചു. തമിഴ് ദേശീയ സഖ്യം അനുകൂലമായി വോട്ട് ചെയ്തു. സിരിസേനയുടെ ഭരണഘടനാവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ആറ് ജെവിപി എംപിമാർ വോട്ടിംഗിൽനിന്നു വിട്ടുനിന്നു.
വിക്രമസിംഗെ വിശ്വാസവോട്ട് നേടി
01:48 AM Dec 13, 2018 | Deepika.com