കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഒരു ഭാഗമായി റിസർവ് ബാങ്കിനെ മാറ്റാൻ ശ്രമിക്കുന്നു എന്നായിരുന്നു ഡോ. ഉർജിത് പട്ടേലിന്റെ പരാതി. പ്രഫഷണൽ ധനശാസ്ത്രജ്ഞർ നയിക്കുന്ന ഒന്നായി അതു മുന്നോട്ടുപോകണമെന്നും അദ്ദേഹം വാശിപിടിച്ചു. പട്ടേൽ റിസർവ് ബാങ്ക് ഗവർണർ പദം രാജിവച്ച് 24 മണിക്കൂറിനകം പുതിയ ഗവർണർ നിയമിതനായി. ധനമന്ത്രാലയത്തിൽനിന്നു വിരമിച്ചിട്ട് ഒരു വർഷംപോലുമാകാത്ത ശക്തികാന്ത ദാസ് ഗവർണറായി. ധനമന്ത്രാലയത്തിന്റെ ഹിതങ്ങളാകും അദ്ദേഹം പാലിക്കുകയെന്നു തീർച്ചയായും.
പ്രഫഷണൽ ധനശാസ്ത്രജ്ഞൻ അല്ലെങ്കിൽ എന്തു സംഭവിക്കും എന്നു കാണട്ടെ എന്ന വാശി സർക്കാരിനുള്ളതുപോലെ തോന്നുന്നു. ധനമന്ത്രാലയത്തിൽനിന്നു ഗവർണർ പദവിയിലേക്കു പോയിട്ടുള്ളവരാണ് ഡോ. വൈ.വി. റെഡ്ഡി, ഡോ. ഡി. സുബ്ബറാവു, ആർ.എൻ. മൽഹോത്ര, ബി. രാമറാവു, ഡോ. ബിമൽ ജലാൻ, ഡോ. മൻമോഹൻസിംഗ് തുടങ്ങിയ പലരും. അപ്പോൾപ്പിന്നെ ദാസിനെന്താ കുഴപ്പം? ധനമന്ത്രാലയത്തിലായിരുന്നപ്പോൾ റിസർവ് ബാങ്കിൽ ഡയറക്ടറുമായിരുന്നു അദ്ദേഹം.
ഈ നിയമനത്തിനു തൊട്ടുമുന്പാണു മുഖ്യ സാന്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ നിയമിച്ചത്. ദാസ് കറൻസി റദ്ദാക്കൽ നയിച്ചു. സുബ്രഹ്മണ്യൻ അതിനെ പ്രകീർത്തിച്ചു ലേഖനമെഴുതി (ഗാന്ധി കുടുംബത്തെ വിമർശിച്ചും സമാജ്വാദി, ബിഎസ്പി പാർട്ടികളെ അപലപിച്ചും സുബ്രഹ്മണ്യൻ ലേഖനമെഴുതിയിട്ടുണ്ട്).
ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് എംഎ പാസായ ശക്തികാന്ത ദാസ് (63) ഇപ്പോൾ ജി-20ലെ ചർച്ചകളിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്ന ആളാണ്. ഇനി ആ ചുമതലയും ഒഴിയണം.
ധനമന്ത്രാലയത്തിൽനിന്നു മുംബൈ മിന്റ് സ്ട്രീറ്റിലെ റിസർവ് ബാങ്ക് ആസ്ഥാനത്തു ചെന്ന മുൻ ഐഎസുകാർ സ്വതന്ത്ര സ്വഭാവം പുലർത്തിയിരുന്നു. മന്ത്രാലയവുമായും ധനമന്ത്രിയുമായും പോരടിച്ചിട്ടുള്ളവരാണ് അവരെല്ലാം. റിസർവ് ബാങ്ക് മന്ദിരത്തിന്റെ 18-ാം നിലയിലുള്ള ഗവർണറുടെ മുറി അങ്ങനെയൊരു സ്വാതന്ത്ര്യബോധം പകരുന്നു എന്നാണു പറച്ചിൽ. ശക്തികാന്ത ദാസ് അങ്ങനെയാകില്ലെന്നാണു ഗവൺമെന്റിന്റെ പ്രതീക്ഷ. പ്രതീക്ഷ സഫലമായാൽ റിസർവ് ബാങ്ക് ധനമന്ത്രാലയത്തിന്റെ ഭാഗംതന്നെയാകും.
റ്റി.സി. മാത്യു
റിസർവ് ബാങ്കിനെ മെരുക്കാൻ...
02:18 AM Dec 12, 2018 | Deepika.com