ലണ്ടൻ: ബ്രെക്സിറ്റ് കരാർ സംബന്ധിച്ച് ജനുവരി 21നു മുന്പ് പാർലമെന്റിൽ വോട്ടെടുപ്പു നടത്തുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ വക്താവ് അറിയിച്ചു. സർക്കാരിനു പരാജയം ഉറപ്പാണെന്നു വ്യക്തമായതോ ടെ തിങ്കളാഴ്ചത്തെ വോട്ടെടുപ്പ് മേ റദ്ദാക്കിയിരുന്നു.
ഇതിനിടെ കരാർ സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി മേ യൂറോപ്യൻ പര്യടനത്തിനു തിരിച്ചു. ഇന്നലെ അവർ ബർലിനിലെത്തി ചാൻസലർ ആംഗല മെർക്കലുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.നേരത്തെ ഹേഗിൽ ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ടുമായും ചർച്ച നടത്തി. ബ്രസൽസിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഴാങ് ക്ലൗദ് ജുൻകർ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് എന്നിവരുമായും മേ കൂടിക്കാഴ്ച നടത്തും.
യൂറോപ്യൻ പര്യടനം നടത്തുന്നതിനാൽ ഇന്നലത്തെ കാബിനറ്റ് മീറ്റിംഗ് മേ റദ്ദാക്കി. ഇന്നു നടത്തുന്ന കാബിനറ്റ് മീറ്റിംഗിൽ ഭാവി നടപടികളെക്കുറിച്ചു വിശദീകരണമുണ്ടായേക്കും. രണ്ടു ദിവസത്തെ ഇയു ഉച്ചകോടിക്കായി വ്യാഴാഴ്ച തെരേസാ മേ വീണ്ടും ബ്രസൽസിനു പോകും.
ഇതിനിടെ ബ്രെക്സിറ്റ് (യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വിടുതൽ) സംബന്ധിച്ചുണ്ടാക്കിയ കരാറിൽ കൂടുതൽ പരിഷ്കാരം സാധ്യമല്ലെന്നു ജുൻകർ വ്യക്തമാക്കി. സാധ്യമായതിൽ ഏറ്റവും മെച്ചപ്പെട്ട കരാറാണിത്. എന്നാൽ ചില വിശദീകരണങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇനിയും അവസരമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ബ്രെക്സിറ്റ് : വോട്ട് ജനുവരി 21നു മുന്പ്
01:07 AM Dec 12, 2018 | Deepika.com