വാഷിംഗ്ടൺഡിസി :എനിക്ക് ശ്വസിക്കാനാവുന്നില്ല- ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ അവസാന വാക്കുകൾ ഇതായിരുന്നുവെന്നു സിഎൻഎൻ റിപ്പോർട്ടു ചെയ്തു. അറബിയിലുള്ള ഓഡിയോ ടേപ്പ് തുർക്കി അധികൃതരിൽനിന്നാണ് സിഎൻഎന്നിനു കിട്ടിയത്.
മൂന്നു തവണ ഖഷോഗി ഇപ്രകാരം പറയുന്നതു കേൾക്കാം. പിന്നീട് അലറിക്കരയുന്നതിന്റെയും വെട്ടിമുറിക്കുന്നതിന്റെയും മറ്റും ശബ്ദമാണു ടേപ്പിലുള്ളത്. ഖഷോഗിയെ വധിച്ചത് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രകാരമാണെന്നു ടേപ്പ് തെളിയിക്കുന്നു.
കോൺസുലേറ്റിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ഖഷോഗിയെ സൗദിയിൽ നിന്നെത്തിയ15 സംഘത്തിൽപ്പെട്ടവർ കഴുത്തുഞെരിച്ചു കൊന്നശേഷം ശരീരം കഷണങ്ങളായി മുറിച്ചെന്നാണു തുർക്കിയുടെ കണ്ടെത്തൽ. ആദ്യമൊക്കെ നിരസിച്ച സൗദി ഒടുവിൽ ഖഷോഗി കൊല്ലപ്പെട്ടെന്നു സ്ഥിരീകരിക്കുകയും ഇതിന്റെ പേരിൽ 11 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇവരിൽ അഞ്ചുപേർക്ക് വധശിക്ഷ നൽകാൻ നിർദേശിക്കുമെന്നു സൗദി പ്രോസിക്യൂട്ടർ പറഞ്ഞു.
ഇതിനിടെ വധവുമായി ബന്ധപ്പെട്ടവരെന്നു സംശയിക്കുന്ന രണ്ടു ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വിചാരണയ്ക്കു വിട്ടുതരണമെന്ന തുർക്കിയുടെ അഭ്യർഥന സൗദി വിദേശമന്ത്രി നിരസിച്ചു.
സൗദി മാധ്യമ പ്രവർത്തകനായ ഖഷോഗി സൗദി കിരീടാവകാശി എംബിഎസിന്റെ കടുത്ത വിമർശകനായിരുന്നു. അറസ്റ്റ് പേടിച്ച് അമേരിക്കയിലേക്കു കടന്ന അദ്ദേഹം അവിടെനിന്നാണ് വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനായി തുർക്കിയിലെ സൗദി കോൺസുലേറ്റിലെത്തിയത്.
ശ്വാസം കിട്ടുന്നില്ല, ഖഷോഗിയുടെ അവസാനവാക്കുകൾ പുറത്തുവിട്ട് സിഎൻഎൻ
01:15 AM Dec 11, 2018 | Deepika.com