മുംബൈ: ആഗോള വളർച്ചയെപ്പറ്റിയുള്ള ആശങ്കയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു തിരിച്ചടി കിട്ടുമെന്ന എക്സിറ്റ് പോൾ ഫലങ്ങളും ഓഹരി സൂചികകൾക്കും രൂപയ്ക്കും തിരിച്ചടിയായി. കന്പോളങ്ങൾ ക്ലോസ് ചെയ്തശേഷമാണു റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേലിന്റെ രാജി അറിവായത്. ഇന്നത്തെ വ്യാപാരത്തിൽ അതു പ്രതിഫലിക്കും.
ഇന്നലെ സെൻസെക്സ് 713.53 പോയിന്റും (രണ്ടു ശതമാനം) ഇടിഞ്ഞു. നിഫ്റ്റി 205.25 പോയിന്റ് (1.93 ശതമാനം) താഴോട്ടുപോയി. സെൻസെക്സ് 35,000നു താഴെയെത്തി 34,959.72-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,500-ന്റെ താങ്ങും ഭേദിച്ച് 10,488.45-ൽ ക്ലോസ് ചെയ്തു.
ഡോളറിന് ഇന്നലെ 54 പൈസ കൂടി. 71.34 രൂപയിലാണു ക്ലോസിംഗ്.ഇന്നു രൂപയും ഓഹരികളും കൂടുതൽ വലിയ ഇടിവിനാണ് ഒരുങ്ങുന്നത്. വിദേശനാണ്യ അവധിക്കച്ചവടത്തിൽ ഡോളറിന് ഇന്നേക്കുള്ള നിരക്ക് 72.16 രൂപ മുതൽ 73.24 രൂപ വരെയായാണു കാണുന്നത്. ഡോളറിന് ഇന്നത്തേക്കാൾ ഒന്നോ രണ്ടോ രൂപ വർധിച്ചാൽ അദ്ഭുതമില്ലെന്നർഥം.
സിംഗപ്പൂർ എക്സ്ചേഞ്ചിൽ നിഫ്റ്റി അവധി വ്യാപാരത്തിൽ 150 പോയിന്റിലേറെ താണിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് എതിരായാൽ തകർച്ച അതിലും വലുതാകും.
ഓഹരികളും രൂപയും വീണു; ഇന്നും വീഴാം
01:14 AM Dec 11, 2018 | Deepika.com