കൊച്ചി: റബർ ഉത്പാദകസംഘത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ ഫാർമർ ടയർ എന്ന റബർകന്പനി പരിഗണനയിൽ. പെരുന്പാവൂർ ഐരാപുരം റബർപാർക്കിൽ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് റബർഫാർമർ പ്രൊഡ്യൂസർ കന്പനി ഇരുചക്ര, മുച്ചക്രവാഹന ടയറുകളുടെ നിർമാണമാണ് ഉദ്ദേശിക്കുന്നത്.
കർഷകർ മാത്രം അംഗങ്ങളായ കന്പനിയായിരിക്കും ഇത്. പ്രതിദിനം 5000 ടയറുകളുടെ ഉത്പാദനം പ്രതീക്ഷിക്കുന്ന കന്പനി പ്രാവർത്തികമാക്കുന്നതിനു നൂറുകോടി രൂപ വേണ്ടിവരും. ഓഹരി വിറ്റഴിച്ച് കന്പനി ആരംഭിക്കാനാണ് തീരുമാനം. 10 രൂപ മുഖവിലയുള്ള പതിനായിരം ഓഹരികൾ എടുക്കുന്ന റബർ കർഷകനു ഒരു വോട്ടവകാശത്തോടെ ഓഹരി ലഭിക്കും. ഇതേ പോലെ ആർപിഎസുകൾക്കും റബർകൃഷി ഭൂമിയുള്ള വിദേശമലയാളികൾക്കും ഒരു ലക്ഷം രൂപ മുടക്കി വോട്ടവകാശത്തോടെ ഓഹരി എടുക്കാം. എത്ര ഓഹരി എടുത്താലും ഒരു വോട്ടിനു മാത്രമേ അവകാശമുള്ളൂ. മൂലധനനിക്ഷേപത്തിൽ പങ്കാളിയാകുന്ന എല്ലാ ഓഹരി ഉടമകൾക്കും ഓഹരി ആനുപാതിക ലാഭവിഹിതം ലഭിക്കും.
റബർ ബോർഡിന്റെ കോതമംഗലം, പെരുന്പാവൂർ, കുട്ടന്പുഴ, പോത്താനിക്കാട് , ഊന്നുകൽ സബ് സ്റ്റേഷനുകളുടെ കീഴിൽ വരുന്ന റബർ ഉത്പാദകസംഘം ഭാരവാഹികളെയും കർഷകരെയും പങ്കെടുപ്പിച്ച് നെല്ലിമറ്റം ആർപിഎസ് മിനിഹാളിൽ ഫാർമർ ടയർ കന്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നെല്ലിമറ്റം ആർപിഎസ് പ്രസിഡന്റ് മാമ്മച്ചൻ പെട്ടേനാടൻ അധ്യക്ഷത വഹിച്ചു.
റബർബോർഡ് മുൻ ജോയിന്റ് ഡയറക്ടർ ഡോ. ജേക്കബ് മാത്യു, പേരാമംഗലം ആർപിഎസ് പ്രസിഡന്റ് ജോസ് മാത്യു കൊച്ചുകുടി, കാക്കൊന്പ് ആർപിഎസ് പ്രസിഡന്റ് സുജി കുര്യാക്കോസ്, അരുവപ്പാറ ആർപിഎസ് പ്രസിഡന്റ് ബേബി പുല്ലൻ, കോതമംഗലം അഗ്രിക്കൾച്ചർ പ്രൊഡ്യൂസർ കന്പനി ഡയറക്ടർ സുനിൽ പൂനാട്ട്, ഹരി എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി.
റബർ കർഷകരുടെ സ്വന്തം ടയർ കന്പനി ഫാർമർ ടയർ പരിഗണനയിൽ
01:14 AM Dec 11, 2018 | Deepika.com