പാരീസ്: ഫ്രാൻസിലെ മഞ്ഞക്കുപ്പായക്കാരുടെ സർക്കാർവിരുദ്ധ പ്രക്ഷോഭം നാലാഴ്ചയായിട്ടും കെട്ടടങ്ങുന്നില്ല. ഇന്നലെയും രാജ്യത്തുടനീളം പ്രതിഷേധപ്രകടനങ്ങൾ നടന്നു. തലസ്ഥാനമായ പാരീസിൽ പ്രതിഷേധക്കാരും പോലീസും തമ്മിലേറ്റുമുട്ടി.
എണ്ണായിരത്തോളം പേരാണ് പാരീസിൽ പ്രതിഷേധിക്കാനെത്തിയത്. പ്രകടനം ആരംഭിക്കുന്നതിനു മുന്പേ അഞ്ഞൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കഴിഞ്ഞദിവസങ്ങളിൽ ഉപയോഗിച്ചതിലും വീര്യം കൂടിയ കണ്ണീർവാതകമാണ് ഇന്നലെ പ്രയോഗിച്ചത്.
പ്രതിഷേധക്കാരെ നേരിടാനുള്ള പോലീസിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്. രാജ്യത്തൊട്ടാകെ 90,000 പോലീസിനെ വിന്യസിച്ചു. പാരീസിൽ മാത്രം 8,000 പോലീസുകാരുണ്ടായിരുന്നു.
തീവ്ര നിലപാടുകാർ സമരത്തെ ഹൈജാക് ചെയ്യുന്നതായി ഫ്രഞ്ച് സർക്കാർ ആരോപിച്ചു.
ഇമ്മാനുവൽ മക്രോൺ പ്രസിഡന്റായ ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അരങ്ങേറുന്നത്.
ഇന്ധന നികുതിവർധനയ്ക്കെതിരേ നവംബർ 17നാണ് സമരം ആരംഭിച്ചത്. ഫ്ലൂറസെന്റ് മഞ്ഞ നിറത്തിലുള്ള മേൽക്കുപ്പായം ധരിച്ച് പ്രതിഷേധിച്ചവർ രാജ്യത്തുടനീളം റോഡുകളും ഇന്ധനഡിപ്പോകളും ഉപരോധിച്ചു.
നികുതിവർധന പിൻവലിക്കാൻ മക്രോൺ തയാറായിട്ടും പ്രതിഷേധം അവസാനിച്ചില്ല. സന്പന്നരെ സഹായിക്കുന്ന നിലപാടുകളാണ് മക്രോൺ സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. സന്പന്നർക്കു നികുതി കൂട്ടുക, പാവപ്പെട്ടവരുടെ ജീവിതഭാരം ലഘൂകരിക്കാൻ നടപടി എടുക്കുക, മക്രോൺ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം തുടരുകയാണ്. മക്രോൺ വൈകാതെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡിസംബർ ഒന്ന് ശനിയാഴ്ചയും പാരീസ് കലാപസമാനമായിരുന്നു. പ്രശസ്തമായ ആർക്ക് ദ ത്രയംഭ് കവാടത്തിനു സമീപമുണ്ടായ സംഘർഷത്തിൽ ഇരുന്നൂറിലധികം വാഹനങ്ങൾ തീവച്ചു നശിപ്പിക്കപ്പെട്ടു.
പ്രമുഖവിനോദസഞ്ചാര കേന്ദ്രം കൂടിയായ പാരീസിൽ നടക്കുന്ന സംഘർഷം ലോകരാജ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പാരീസ് സന്ദർശിക്കുന്ന പൗരന്മാർ ജനക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് അമേരിക്ക നിർദേശം നല്കി.
ബെൽജിയം, പോർച്ചുഗൽ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് പാരീസ് സന്ദർശനം നീട്ടിവയ്ക്കാൻ നിർദേശിച്ചു.
മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു, പാരീസിൽ തെരുവുയുദ്ധം
12:56 AM Dec 09, 2018 | Deepika.com