റോം: സെൻട്രൽ ഇറ്റലിയിലെ നിശാക്ലബ്ബിലുണ്ടായ തിക്കിലും തിരക്കിലും ആറു മരണം.
അൻകോണയ്ക്കു സമീപം കൊറിനാൾഡോ പട്ടണത്തിലെ ലാന്റേൺ അസൂറാ ക്ലബ്ബിൽ ശനിയാഴ്ച അർധരാത്രി റാപ് സംഗീത പരിപാടി നടക്കുന്നതിനിടെയാണ് സംഭവം.
ആയിരത്തോളം പേർ പരിപാടി കാണാനായി ക്ലബ്ബിലുണ്ടായിരുന്നു. കുരുമുളക് സ്പ്രേ പ്രയോഗിക്കപ്പെട്ടുവെന്ന സംശയത്തിൽ ആളുകൾ പുറത്തേക്കോടാൻ തുടങ്ങിയതു വൻ ദുരന്തത്തിൽ കലാശിച്ചു. ക്ലബ്ബിനകത്തുതന്നെ തുടർന്നവർ രക്ഷപ്പെട്ടു.
തിക്കിലും തിരക്കിലും നൂറോളം പേർക്കു പരിക്കേറ്റു. 14 പേരുടെ സ്ഥിതി ഗുരുതരമാണ്.
പതിനെട്ടു വയസിനു താഴെ പ്രായമുള്ള മൂന്നു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും മകൾക്കൊപ്പം പരിപാടിക്കെത്തിയ അമ്മയുമാണു മരിച്ചത്.
ദുരന്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ജൂണിൽ ടൂറിനിൽ നടന്ന ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ പടക്കം പൊട്ടിച്ചതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 1,500 പേർക്കു പരിക്കേറ്റിരുന്നു.
ഇറ്റാലിയൻ നിശാക്ലബ്ബിൽ കുരുമുളകു പ്രയോഗം; തിക്കിലും തിരക്കിലും ആറു മരണം
12:56 AM Dec 09, 2018 | Deepika.com