ലണ്ടന്‍: പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ നിറഞ്ഞവളും ആദ്യ സുവിശേഷകയുമായ പരിശുദ്ധ ദൈവമാതാവിന്റെ ജീവിതത്താല് പ്രചോദിതരായി ദൈവത്തെ മഹത്വപ്പെടുത്തുന്നവരും സഭയെ പടുത്തുയര്ത്തുന്നവരുമായി സഭാമക്കള്‍ മാറണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന മാർ ആലഞ്ചേരി, സെഹിയോന്‍ യുകെയുടെ ആഭിമുഖ്യത്തിലുള്ള "രണ്ടാം ശനിയാഴ്ച’കണ്‍വന്‍ഷനില്‍ വചനസന്ദേശം നല്‍കുകയായിരുന്നു. എഴുതപ്പെട്ട വചനമായ വിശുദ്ധ ഗ്രന്ഥവും സാക്ഷ്യപ്പെടുത്തുന്ന വചനമായ കരുണയുടെ പ്രവര്‍ത്തികളും സഭാമക്കളുടെ ജീവിതത്തിലൂടെ പ്രകാശിതമാകണം.
അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിവസം നടന്ന ശുശ്രൂഷയില്‍, രക്ഷയുടെ രഹസ്യം സ്വജീവിതത്തില്‍ ഉള്‍ക്കൊണ്ടു ലോകത്തിനു നല്‍കുകയും ആ രക്ഷാനുഭവത്തിനു സാക്ഷിയും മധ്യസ്ഥയുമായി മാറുകയും ചെയ്ത മറിയത്തിന്റെ ജീവിതത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് വിശ്വാസജീവിതം നയിക്കാന്‍ നമുക്കു കഴിയണമെന്നും ചരിത്രത്തിലൂടെ ദൈവം നിര്‍വഹിച്ച രക്ഷാകര പ്രവര്‍ത്തികളുടെ പ്രഘോഷകരായി സഭാമക്കള്‍ രൂപപ്പെടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
യുകെയില്‍ വര്‍ഷങ്ങളായി നിര്‍വഹിക്കുന്ന സുവിശേഷത്തിന്റെ നന്മ ഇനിയും തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും വലിയ കേന്ദ്രമായി രണ്ടാം ശനിയാഴ്ച കണ്വന്ഷന് മാറട്ടെ എന്നും കര്‍ദിനാള്‍ ആശംസിച്ചു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍,ഫാ . ജോസ് അഞ്ചാനിക്കല്‍, രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍, സന്യസ്ഥര്‍ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ വലിയ വിശ്വാസിസമൂഹം തുടങ്ങിയവർ സംബന്ധിച്ചു.
ഷൈമോന്‍ തോട്ടുങ്കല്‍
വരദാനങ്ങളിലൂടെ സഭയെ പടുത്തുയര്‍ത്തുക: മാര്‍ ജോർജ് ആലഞ്ചേരി
12:19 AM Dec 09, 2018 | Deepika.com