വാഷിംഗ്ടൺ ഡിസി: യുഎസിന്റെ യുഎൻ അംബാസഡർ പദവിയിൽനിന്നു വിരമിക്കുന്ന ഇന്ത്യൻ വംശജയായ നിക്കി ഹേലിക്കു പകരം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ ന്യുവേർട്ടിനെ നിയമിച്ചു. ന്യുവേർട്ടിനു പദവി നല്കാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു താത്പര്യമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നാല്പത്താറുകാരിയായ ഹേലി ഈ വർഷമവസാനം പദവി ഒഴിയുമെന്നാണ് ഒക്ടോബറിൽ അറിയിച്ചത്. രണ്ടു വർഷം പദവിയിൽ തുടർന്ന അവർ യുഎസ് സർക്കാരിൽ കാബിനറ്റ് പദവി ലഭിച്ച ആദ്യ ഇന്ത്യൻ വംശജയാണ്. ഹേലിക്കു പകരം ട്രംപിന്റെ മകൾ ഇവാങ്കയുടെയും മുൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേശക ഡിനാ പവലിന്റെയും പേരുകൾ മുന്പു പറഞ്ഞുകേട്ടിരുന്നു.
നാല്പത്തെട്ടുകാരിയായ ന്യുവേർട്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ചീഫ് വക്താവാണ്. മുന്പ് ടിവി ചാനലുകളിൽ വാർത്താ അവതാരകയായിരുന്നു.
യുഎന്നിൽ ട്രംപിന്റെ ശക്തയായ വക്താവായിരുന്നു ഹേലി. മുന്പ് സൗത്ത് കരോളൈന സംസ്ഥാന ഗവർണറായിരുന്നു. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ നേരിടാൻവേണ്ടിയാണ് ഹേലി യുഎൻ പദവി ഒഴിയുന്നതെന്ന് അഭ്യൂഹം ഉയർന്നു. എന്നാൽ ട്രംപിനെ പിന്തുണയ്ക്കുകയായിരിക്കും താൻ ചെയ്യുകയെന്നാണ് അവർ പ്രതികരിച്ചത്.
യുഎസിന്റെ യുഎൻ അംബാസഡർ: ഹേലിക്കു പകരം ന്യുവേർട്ട്
12:48 AM Dec 08, 2018 | Deepika.com