ന്യൂഡൽഹി: കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായി (സിഇഎ) നിയമിച്ചു. ബാങ്കിംഗ്, കന്പനി ഭരണം, സാന്പത്തിക നയം എന്നിവയിൽ സവിശേഷ വൈദഗ്ധ്യം ഉള്ള ഇദ്ദേഹം ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ (ഐഎസ്ബി) അധ്യാപകനാണ്. ഗവേഷണപഠനത്തിൽ മുന്നിലുള്ള 100 സ്ഥാപനങ്ങളുടെ ആഗോള പട്ടികയിൽ ഉള്ള ഏക ഇന്ത്യൻ സ്ഥാപനമാണ് ഐഎസ്ബി.
അരവിന്ദ് സുബ്രഹ്മണ്യൻ ആറുമാസം മുൻപ് വിരമിച്ച തസ്തികയിലേക്കാണ് ഇദ്ദേഹം വരുന്നത്. റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ഡോ. രഘുറാം രാജന്റെ കീഴിലാണ് ഇദ്ദേഹം ഫിനാൻഷ്യൽ ഇക്കണോമിക്സിൽ പിഎച്ച്ഡി എടുത്തത്. കാൺപുർ ഐഐടിയിലും കൽക്കട്ട ഐഐഎമ്മിലുംനിന്നു റാങ്കോടെ പാസായ ശേഷം അമേരിക്കയിലെ ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ പിഎച്ച്ഡി ചെയ്തു. സുബ്രഹ്മണ്യന്റെ പ്രബന്ധത്തിന് അമേരിക്കയിലെ ഏറ്റവും മികച്ച 15 ഡോക്ടറൽ പ്രബന്ധങ്ങൾക്കു ലഭിക്കുന്ന ഫെലോഷിപ്പ് ലഭിച്ചിരുന്നു. റിസർവ് ബാങ്കിന്റെയും സെബിയുടെയും വിവിധ കമ്മിറ്റികളിൽ ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. പ്രശസ്തമായ ആഗോള ധനകാര്യ ജേർണലുകൾ ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നു.
ന്യൂയോർക്കിലെ ജെപി മോർഗൻ ചേസ് എന്ന ധനകാര്യ സ്ഥാപനത്തിൽ കൺസൾട്ടന്റും ഐസിഐസിഐ ലിമിറ്റഡിലെ ഡെറിവേറ്റീവ് ഗവേഷണ വിഭാഗത്തിൽ മാനേജരും ആയിരുന്നു. ബന്ധൻ ബാങ്കിൽ ഡയറക്ടറാണ്. കേന്ദ്ര കാബിനറ്റിന്റെ നിയമന കമ്മിറ്റിയാണു സുബ്രഹ്മണ്യനെ നിയമിച്ചത്. മൂന്നു വർഷത്തേക്കാണു നിയമനം. കേന്ദ്രത്തിന്റെ സാന്പത്തിക സർവേ തയാറാക്കുന്നത് മുഖ്യ സാന്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണ്.
കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ്
12:48 AM Dec 08, 2018 | Deepika.com