മുംബൈ: കിട്ടാക്കടം കൂടിയതു മൂലം ത്വരിത തിരുത്തൽ പരിപാടി (പിസിഎ)യിൽ പെടുത്തിയ ബാങ്കുകൾക്കു വിടുതൽ നല്കാൻ ധൃതിയില്ലെന്നു റിസർവ് ബാങ്ക്. അവയെ വേഗം നിയന്ത്രണത്തിൽനിന്നു നീക്കണമെന്നു കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
റിസർവ് ബാങ്കിന്റെ ബോർഡ് ഫോർ ഫിനാൻഷ്യൽ സൂപ്പർവിഷൻ (ബിഎഫ്എസ്) ഇക്കാര്യം ചർച്ച ചെയ്യുമെന്നു റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് പറഞ്ഞിരുന്നു. എന്നാൽ വ്യാഴാഴ്ച ചേർന്ന ബിഎഫ്എസ് അതു ചർച്ച ചെയ്തില്ല. ബാങ്കുകളുടെ ത്രൈമാസ ഫലങ്ങളുടെ വിശകലനമേ നടത്തിയുള്ളൂ.
11 പൊതുമേഖല ബാങ്കുകളാണു പിസിഎയിലുള്ളത്. ഇവയ്ക്കു പുതിയ വായ്പ അനുവദിക്കാനോ പുതിയ ശാഖതുറക്കാനോ പറ്റില്ല. ഇതുമൂലമാണു രാജ്യത്തു വായ്പ വർധിക്കാത്തതെന്നു ഗവൺമെന്റ് പറയുന്നു. പക്ഷേ വായ്പ ആവശ്യത്തിനു വർധിക്കുന്നുണ്ടെന്നാണു റിസർവ് ബാങ്ക് പറയുന്നത്. റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് ഈ 14-നു ചേരുന്പോൾ സർക്കാർ നോമിനികൾ ഇതു വിഷയമാക്കാൻ ഇടയുണ്ട്.
ബാങ്കുകളുടെ നിയന്ത്രണം നീക്കാതെ റിസർവ് ബാങ്ക്
12:48 AM Dec 08, 2018 | Deepika.com