ഹൂസ്റ്റൺ: അന്തരിച്ച അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിനെ നാലു ദിവസത്തെ ആദരത്തിനുശേഷം വ്യാഴാഴ്ച സംസ്കരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്ന എച്ച്.ഡബ്ല്യു. ബുഷിന് (94) അന്ത്യാഞ്ജലി അർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നേതാക്കളെത്തി.
ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ കത്തീഡ്രലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജിമ്മി കാർട്ടർ, ചാൾസ് രാജകുമാരൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ജോൺ മേജർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
പിന്നീട്, മുൻ പ്രസിഡന്റ് വർഷങ്ങളോളം പ്രാർഥന നടത്തിയിട്ടുള്ള ഹുസ്റ്റണിലെ സെന്റ് മാർട്ടിൻ എപ്പിസ്കോപ്പൽ ചർച്ചിൽ മൃതദേഹം എത്തിച്ചു. അന്ത്യശുശ്രൂഷകൾക്കുശേഷം വ്യാഴാഴ്ച രാവിലെ മൃതദേഹം കോളജ് സ്റ്റേഷനിലെ ജോർജ് എച്ച്.ഡബ്ല്യു. ബുഷ് പ്രസിഡൻഷ്യൽ ലൈബ്രറിയിൽ സംസ്കരിച്ചു. ഏപ്രിലിൽ അന്തരിച്ച പത്നി ബാർബറയുടെയും ലുക്കീമിയ മൂലം മരിച്ച മകൾ റോബിന്റെയും ശവകുടീരത്തിനു സമീപമാണ് ബുഷിനും അന്ത്യവിശ്രമം ഒരുക്കിയത്.
മുൻപ്രസിഡന്റിന്റെ മരണത്തെത്തുടർന്ന് ബുധനാഴ്ച അമേരിക്കയിൽ ദേശീയ ദുഃഖാചരണം ആചരിച്ചു. സർക്കാർ ഓഫീസുകൾക്കും യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചിനും അവധിയായിരുന്നു.
ആർജവത്തോടെയും ധൈര്യത്തോടെയും ഒരു പ്രസിഡന്റ് പ്രവർത്തിക്കേണ്ടത് എങ്ങനെയെന്നും രാജ്യത്തെ ജനങ്ങളോട് സ്നേഹപൂർവം പെരുമാറേണ്ടത് എങ്ങനെയെന്നും ജോർജ് എച്ച്.ഡബ്ല്യു. ബുഷ് തനിക്കു കാണിച്ചു തന്നതായി മകനും മുൻ യുഎസ് പ്രസിഡന്റുമായ ജോർജ് ഡബ്ല്യു. ബുഷ് നാഷണൽ കത്തീഡ്രലിലെ ചടങ്ങിൽ പറഞ്ഞു. മഹാനായ മനുഷ്യനും മികച്ച പിതാവുമാണ് ജോർജ് എച്ച്.ഡബ്ല്യു. ബുഷെന്നും മകൻ അനുസ്മരിച്ചു.
നാലു ദിവസത്തെ ആദരത്തിനുശേഷം ബുഷിന്റെ സംസ്കാരം നടത്തി
12:43 AM Dec 07, 2018 | Deepika.com