ന്യൂഡൽഹി: ഇന്ത്യയുടെ സാന്പത്തികവളർച്ച കുറയുമെന്നു രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്സ്. 2018-19 ൽ 7.2 ശതമാനം വളർച്ചയാണു ഫിച്ച് പ്രവചിക്കുന്നത്. ഏഴരശതമാനമെന്നു ധനമന്ത്രാലയവും 7.4 ശതമാനമെന്നു റിസർവ് ബാങ്കും പ്രവചിച്ച സ്ഥാനത്താണിത്.
ഫിച്ച് തന്നെ സെപ്റ്റംബറിൽ 7.8 ശതമാനവും ജൂണിൽ 7.4 ശതമാനവും വളർച്ച പ്രവചിച്ചിരുന്നു. ജൂലൈ-സെപ്റ്റംബറിലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച 7.1 ശതമാനത്തിലേക്കു താണ സാഹചര്യത്തിലാണു പുതിയ തിരുത്തൽ. ഏപ്രിൽ - ജൂണിൽ 8.2 ശതമാനം വളർച്ച ഉണ്ടായ സാഹചര്യത്തിലായിരുന്നു ഫിച്ച് സെപ്റ്റംബറിൽ പ്രവചനം ഉയർത്തിയത്.
ജനങ്ങൾ കാര്യമായി ചെലവു ചെയ്യുന്നില്ലെന്നു ഫിച്ച് വിലയിരുത്തി. ഗ്രാമീണ മേഖലയിൽനിന്ന് ആവശ്യം വർധിക്കുന്നില്ല. സ്വകാര്യ ഉപഭോഗ ചെലവിലെ വർധന 8.6 ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി താണു. വായ്പാലഭ്യത കുറഞ്ഞതും വളർച്ച കുറയാൻ കാരണമായി-ഫിച്ച് ചൂണ്ടിക്കാട്ടി. വാണിജ്യ ബാങ്കുകൾ കിട്ടാക്കട പ്രശ്നത്തിൽനിന്നു മുക്തമായിട്ടില്ല. ഐഎൽ ആൻഡ് എഫ്എസ് പ്രശ്നത്തെത്തുടർന്ന് ബാങ്കിതര ധനകാര്യ കന്പനികളും പണഞെരുക്കത്തിലാണ്.
2019-20 ലെ വളർച്ച ഏഴും 2020-21 ലെ വളർച്ച 7.1 ഉം ശതമാനമായിരിക്കുമെന്നാണു ഫിച്ച് പറയുന്നത്. നേരത്തേ ഇവർ കണക്കാക്കിയതു രണ്ടുവർഷവും 7.3 ശതമാനം വീതം വളരുമെന്നാണ്.
അടുത്തവർഷാവസാനത്തോടെ ഡോളറിന് 75 രൂപയാകുമെന്നും ഫിച്ച് പറയുന്നു. ഉയർന്ന ക്രൂഡ് വില മൂലം കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നതാണു കാരണം.ആഗോള വളർച്ച സംബന്ധിച്ച മുൻ നിഗമനങ്ങൾ ഫിച്ച് മാറ്റിയില്ല. ഈ വർഷം ആഗോളവളർച്ച മൂന്നും 2019-ലെ വളർച്ച 3.1 ഉം ശതമാനമാകും.
ചൈനീസ് വളർച്ച ഇനിയും കുറയും. 2018-ൽ 6.6 ശതമാനം. 2019-ൽ 6.1 ശതമാനം എന്നിങ്ങനെയാകും വളർച്ച.
വളർച്ച കുറയും: ഫിച്ച്
12:43 AM Dec 07, 2018 | Deepika.com