കൊളംബോ: ശ്രീലങ്കയിലെ രാഷ്്ട്രീയ പ്രതിസന്ധി ഒരാഴ്ചയ്ക്കകം പരിഹരിക്കപ്പെടുമെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന. സുഗതദാസ ഇൻഡോർ സ്റ്റേഡിയത്തിൽ ശ്രീലങ്ക ഫ്രീഡം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയെ തിരിച്ചെടുക്കില്ലെന്ന് സിരിസേന ആവർത്തിച്ചു.
രാജ്യത്തിന്റെ നന്മ ലക്ഷ്യമിട്ടാണ് എല്ലാ തീരുമാനങ്ങളും താൻ എടുത്തിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ പ്രതിസന്ധി ഒരാഴ്ചയിലധികം നീളില്ലെന്നു ട്വിറ്ററിലും സിരിസേന കുറിച്ചു. പാർലമെന്റിലെ മുഴുവൻ എംപിമാരും ആവശ്യപ്പെട്ടാലും വിക്രമസിംഗെയെ പ്രധാനമന്ത്രിയായി വീണ്ടും നിയമിക്കുന്ന പ്രശ്നമില്ലെന്നു തിങ്കളാഴ്ചയും സിരിസേന പറഞ്ഞിരുന്നു.
ഭരണത്തിന്റെ മഹത്തായ തത്വങ്ങൾ മുഴുവൻ തകർത്ത വിക്രമസിംഗെയെ പുറത്താക്കുകയല്ലാതെ തനിക്കു മറ്റു മാർഗമില്ലായിരുന്നുവെന്നു ഫ്രീഡം പാർട്ടി യോഗത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് പറഞ്ഞു. 13-ാം ഭരണഘടനാ ഭേദഗതി പ്രകാരം വികേന്ദ്രീകരിച്ച അധികാരം മുഴുവൻ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ച വിക്രമസിംഗെ തനിക്ക് എതിരേയും തിരിഞ്ഞെന്നു സിരിസേന ചൂണ്ടിക്കാട്ടി.
ഇതിനിടെ പ്രധാനമന്ത്രിയായി പ്രവർത്തിക്കുന്നതിൽനിന്നു വിലക്കിക്കൊണ്ട് അപ്പീൽ കോടതി നൽകിയ ഇടക്കാല ഉത്തരവിനെതിരേ സിരിസേന നിയമിച്ച പ്രധാനമന്ത്രി രാജപക്സെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ടു തവണ പാർലമെന്റ് അവിശ്വാസം പാസാക്കിയിട്ടും രാജിവയ്ക്കാൻ വിസമ്മതിച്ച രാജപക്സെയ്ക്കും അദ്ദേഹത്തെ നിയമിച്ച സിരിസേനയ്ക്കും അപ്പീൽകോടതിയുടെ ഇടക്കാല ഉത്തരവ് വൻതിരിച്ചടിയാണ്.
ഇതിനിടെ പുറത്താക്കപ്പെട്ടിട്ടും പ്രധാനമന്ത്രിയുടെ വസതിയിൽ കഴിയുന്ന യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ സിരിസേനയ്ക്ക് എതിരേയുള്ള വാക്പോരു തുടരുകയാണ്. ഭരണഘടനയെ അവഗണിച്ച് ഹിറ്റ് ലറെപ്പോലെ പെരുമാറരുതെന്നു കഴിഞ്ഞദിവസം വിക്രമസിംഗെ സിരിസേനയോട് പറഞ്ഞിരുന്നു.
ഒരാഴ്ചയ്ക്കകം പ്രതിസന്ധി അവസാനിക്കും: സിരിസേന
12:50 AM Dec 06, 2018 | Deepika.com