മുംബൈ: വാണിജ്യബാങ്കുകളുടെ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) കുറയ്ക്കുന്നു. ജനുവരി മുതൽ ഓരോ ത്രൈമാസത്തിലും കാൽ ശതമാനം കുറയ്ക്കും. ഒന്നര വർഷം കൊണ്ട് എസ്എൽആർ 19.5 ശതമാനത്തിൽനിന്ന് 18 ശതമാനമാകും.
ബാങ്കുകളിലെ നിക്ഷേപത്തുകയുടെ നിശ്ചിത ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കണം എന്നുണ്ട്. ഇതിനെയാണ് എസ്എൽആർ എന്നു പറയുന്നത്. ഇതുവരെ മൊത്തം നിക്ഷേപത്തിന്റെ 19.5 ശതമാനത്തിനു കടപ്പത്രം വാങ്ങിവയ്ക്കേണ്ടിയിരുന്നു. ഇതു ക്രമേണ 18 ശതമാനമായി കുറയും. ഇതുവഴി ബാങ്കുകൾക്കു വായ്പ നല്കാൻ കൂടുതൽ പണം ലഭ്യമാകും.
ഡിജിറ്റൽ പേമെന്റ് ഏജൻസികൾ നടത്തുന്നതടക്കമുള്ള ഡിജിറ്റൽ പണ കൈമാറ്റങ്ങൾക്കു പരാതി പരിഹാര സംവിധാനം ഉണ്ടാകുമെന്നു റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഇതിനുള്ള ഒാംബുഡ്സ്മാന്റെ പ്രഖ്യാപനം ജനുവരിയിൽ ഉണ്ടാകും.
പ്രീപെയ്ഡ് ഉപകരണങ്ങൾ വഴിയും മറ്റുമുള്ള പണയിടപാടിൽ ഉപഭോക്താക്കളുടെ നഷ്ടം പരിമിതപ്പെടുത്താൻ ഈ മാസാവസാനം മാർഗരേഖകൾ പുറപ്പെടുവിക്കും.സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ധനകാര്യ പ്രശ്നങ്ങൾ പഠിച്ചു പരിഹാരം നിർദേശിക്കാൻ ഈ മാസം തന്നെ ഒരു കമ്മിറ്റിയെ നിയോഗിക്കും. ജൂണിൽ റിപ്പോർട്ട് നല്കാൻ കമ്മിറ്റിയോടു നിർദേശിക്കും.
ബാങ്കുകളുടെ എസ്എൽആർ നിക്ഷേപബാധ്യത 18 ശതമാനമാക്കും
12:50 AM Dec 06, 2018 | Deepika.com