പാരീസ്: ഫ്രാൻസിനെ ഇളക്കിമറിച്ച് മഞ്ഞക്കുപ്പായക്കാർ മൂന്നാഴ്ചയായി നടത്തി വന്ന ഇന്ധനവില വർധന വിരുദ്ധ സമരത്തിനു മുന്നിൽ മക്രോൺ ഭരണകൂടം മുട്ടുമടക്കി. ഇന്ധനനികുതി വർധിപ്പിക്കാനുള്ള നീക്കം ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡുവാർഡ് ഫിലിപ്പ് പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് നാലു യൂറോ സെന്റ്സ് വച്ച് ജനുവരി മുതൽ വർധിപ്പിക്കാനുള്ള പദ്ധതിയാണു മരവിപ്പിച്ചത്. നിലവിൽ പെട്രോളിന് ലിറ്ററിന് 1.42 യൂറോയാണു വില. വൈദ്യുതി ചാർജ് വർധനയും മരവിപ്പിച്ചിട്ടുണ്ട്.
എലീസി കൊട്ടാരത്തിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി നികുതിവർധന നീക്കം മരവിപ്പിച്ചതായി ടിവിയിൽ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനു വിഘാതമാകുന്ന ഒരു നികുതിക്കും നിലനില്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ രോഷം കണക്കിലെടുക്കേണ്ടതുണ്ടെന്നും കൂടുതൽ ചർച്ചകൾക്കുശേഷമേ അനന്തര നടപടികൾ എടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണമുണ്ടാക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മക്രോൺ ഭരണകൂടം കൊണ്ടുവന്ന നികുതിവർധനയ്ക്ക് എതിരേ നവംബർ 17നാണ് പെട്രോൾ പന്പുകളും റോഡുകളും ഉപരോധിച്ച് സമരം തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം കിട്ടിയതിനെത്തുടർന്നു മഞ്ഞ ട്രാഫിക് കുപ്പായം ധരിച്ച് നിരവധി പേർ ഫ്രഞ്ച് നഗരങ്ങളിൽ സമരത്തിനിറങ്ങി.
പാരീസിൽ കഴിഞ്ഞയാഴ്ച സമരക്കാർ ആർക്ക് ഡി ത്രയോംഫിലെത്തി പ്രതിമകൾ തകർക്കുകയും കെട്ടിടങ്ങളുടെ ജനാലച്ചില്ലുകൾ എറിഞ്ഞുടയ്ക്കുകയും ചെയ്തു. നൂറോളം കാറുകൾ അഗ്നിക്കിരയാക്കി. പോലീസിനു നേർക്ക് കല്ലേറുണ്ടായി. 23 പോലീസുകാർ ഉൾപ്പെടെ നൂറിലധികം പേർക്കു പരിക്കേറ്റു. 400 പേരെ കസ്റ്റഡിയിലെടുത്തു. സമരത്തിൽ ഇതുവരെ മൂന്നു പേർക്കു ജീവഹാനി നേരിട്ടിട്ടുണ്ട്. ബുവേനോസ് ആരീസിലെ ജി-20 സമ്മേളനത്തിൽനിന്നു മടങ്ങിയെത്തിയ പ്രസിഡന്റ് മക്രോൺ ആർക് ഡി ത്രയോംഫ് സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
സമരക്കാരുടെ ആവശ്യം അംഗീകരിക്കില്ലെന്നു പറഞ്ഞ മക്രോൺ ഒടുവിൽ മുട്ടുമടക്കിയെങ്കിലും സമരക്കാർ അയയുന്നില്ല. മക്രോൺ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി. വൻ പരിഷ്കാരങ്ങൾ വാഗ്ദാനം ചെയ്ത് രണ്ടുവർഷം മുന്പ് അധികാരത്തിലേറിയ മക്രോണിന്റെ ജനപ്രീതിയിൽ ഗണ്യമായ ഇടിവുണ്ടായി.
ഇന്ധന വിലവർധന നീട്ടിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം അല്പം വൈകിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന സോഷ്യലിസ്റ്റ് നേതാവ് സെഗോളിൻ റോയൽ പ്രതികരിച്ചു. പെൻഷൻകാർ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഗണിച്ച് തുടക്കത്തിലേതന്നെ വിലവർധനാ നീക്കം ഉപേക്ഷിക്കേണ്ടതായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ നടപടി വേണമെന്നു തീവ്രവലതുപക്ഷ നേതാവ് മരീ ലെ പെൻ പറഞ്ഞു.
ഇന്ധന വിലവർധന ഫ്രാൻസ് മരവിപ്പിച്ചു
12:31 AM Dec 05, 2018 | Deepika.com