വാഷിംഗ്ടൺ ഡിസി: മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നുപുറപ്പെട്ട കുടിയേറ്റ സംഘത്തെ തടയാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് കോടതി ഇടക്കാല ഉത്തരവിലൂടെ മരവിപ്പിച്ചു. നേരായ വഴിയിലൂടെയോ അനധികൃതമായോ എത്തുന്ന ഏതു വിദേശിക്കും അമേരിക്കയിൽ അഭയംതേടാനുള്ള അവകാശം നിയമം നല്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കോടതി ഉത്തരവ് ഉടൻ പ്രാബല്യത്തിലായി.
ഹോണ്ടുറാസ്, എൽസാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ആയിരങ്ങളുടെ കുടിയേറ്റസംഘം മെക്സിക്കോയിലൂടെ യുഎസ് അതിർത്തിയോട് അടുക്കുന്ന സമയത്താണ് സുപ്രധാന വിധി ഉണ്ടായത്. ഇവരെ ഒരുവിധത്തിലും യുഎസിൽ പ്രവേശിപ്പിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് ട്രംപ് പ്രത്യേക അധികാരം ഉപയോഗിച്ച് നവംബർ ഒന്പതിന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനെ ചോദ്യംചെയ്ത് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ(എസിഎൽയു) അടക്കമുള്ള മനുഷ്യാവകാശ സംഘടകൾ നല്കിയ ഹർജിയിൽ സാൻഫ്രാൻസിസ്കോ ജില്ലാ കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെത്തുന്ന വിദേശികൾക്ക് അഭയം തേടാനുള്ള അവകാശം നിയമം പ്രദാനം ചെയ്യുന്നതായി ജഡ്ജി ജോൺ ടൈഗർ വിലയിരുത്തി. എക്സിക്യൂട്ടീവ് അധികാരം പ്രയോഗിച്ച് ഇത് വിലക്കിയതിലൂടെ ട്രംപ് കീഴ്വഴക്കങ്ങൾ ലംഘിച്ചു. പ്രസിഡന്റിന്റെ അധികാരങ്ങൾ എത്ര വിപുലമാണെങ്കിലും നിയമം തിരുത്തിയെഴുതാൻ മുതിരരുതെന്ന് ജഡ്ജി പറഞ്ഞു. കേസിൽ ഡിസംബറിൽ വാദം കേൾക്കുന്നതുവരെ ഇടക്കാല ഉത്തരവിന് പ്രാബല്യമുണ്ട്.
ദേശീയ താത്പര്യമുള്ള വിഷയമെന്നു പറഞ്ഞാണ് 90 ദിവസം പ്രാബല്യമുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്. മുന്പ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയതും ഇതുപോലുള്ള ഒരുത്തരവിലൂടെയായിരുന്നു.
കുടിയേറാൻ വരുന്നവർ ക്രിമിനലുകളും അമേരിക്ക പിടിച്ചെടുക്കാൻ വരുന്നവരുമാണെന്ന് അദ്ദേഹം പറയുന്നു. ഇവരെ തടയാൻ അതിർത്തിയിൽ സായുധസേനാംഗങ്ങൾ അടക്കം ആയിരങ്ങളെ വിന്യസിക്കുകയും ചെയ്തു.
അതേസമയം, പട്ടിണിയും അക്രമവും ഭരണകൂട പീഡനവും സഹിക്കാൻ പറ്റാതായതോടെയാണ് അമേരിക്കയിലേക്കു യാത്ര പുറപ്പെട്ടതെന്നാണ് കുടിയേറ്റസംഘത്തിലുള്ളവർ പറയുന്നത്.
ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടിയാണ് സംഘം യുഎസിനോട് അടുക്കുന്നത്. വണ്ടികളിലും ട്രെയിനുകളിലും നടന്നുമൊക്കെയായി രാജ്യങ്ങൾ മുറിച്ചുകടന്നായിരുന്നു സംഘത്തിന്റെ യാത്ര.
ട്രംപിന്റെ കുടിയേറ്റവിരുദ്ധ ഉത്തരവ് കോടതി മരവിപ്പിച്ചു
12:33 AM Nov 21, 2018 | Deepika.com