വാഷിംഗ്ടൺ ഡിസി: ഷിക്കാഗോയിലെ മേഴ്സി ഹോസ്പിറ്റലിൽ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ ഡോക്ടറും പോലീസുകാരനും അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. അക്രമിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
എമർജൻസി റൂം ഫിസിഷ്യൻ ടമാര ഒ’നീൽ, ഫാർമസിസ്റ്റ് ഡയാന ലെസ്, പോലീസുകാരൻ സാമുവൽ ജിമെനസ് എന്നിവരെയാണ് അക്രമി വെടിവച്ചു കൊന്നത്. ടമാരയുടെ മുൻ പങ്കാളി 32കാരനായ ഹുവാൻ ലോപ്പസാണ് അക്രമിയെന്നു പോലീസ് അറിയിച്ചു.
ആശുപത്രിവളപ്പിലാണ് ഡോക്ടർ ടമാരെയെ വെടിവച്ചുകൊന്നത്. മോതിരം തിരിച്ചു ചോദിക്കാനെത്തിയ അക്രമി വാക്കേറ്റത്തിനൊടുവിൽ ടമാരയെ വധിക്കുകയായിരുന്നു. വെടിയൊച്ച കേട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി പരന്നു. രോഗികളും സ്റ്റാഫും അങ്ങുമിങ്ങും ഓടി. പോലീസ് ഉടൻ ആശുപത്രി വളഞ്ഞു. ഇതിനിടെ ആശുപത്രിയിലേക്ക് ഓടിക്കയറിയ അക്രമി ലിഫ്റ്റിൽനിന്നു പുറത്തേക്കിറങ്ങിയ ഡയാനയെ വെടിവച്ചുവീഴ്ത്തി.
തുടർന്നു പോലീസും അക്രമിയും തമ്മിൽ വെടിവയ്പുണ്ടായി. കൊല്ലപ്പെട്ട പോലീസുകാരൻ ജിമെനസ്(28) ഒരു വർഷം മുന്‍പാണു ഷിക്കാഗോ പോലീസിൽ ചേർന്നതെന്നു പോലീസ് സൂപ്രണ്ട് എഡ്ഡി ജോൺസൻ പറഞ്ഞ. പോലീസിന്റെ വെടിയേറ്റാണോ അതോ സ്വയം വെടിവച്ചാണോ അക്രമി കൊല്ലപ്പെട്ടതെന്നു വ്യക്തമല്ല.
ഷിക്കാഗോ ആശുപത്രിയിൽ വെടിവയ്പ്; നാലു മരണം
12:33 AM Nov 21, 2018 | Deepika.com