ന്യൂഡൽഹി: ഇന്ത്യയിൽനിന്നു പഞ്ചസാര വാങ്ങാൻ തയാറാണെന്ന് ഇന്തോനേഷ്യ. പക്ഷേ, പകരം പാമോയിലിന്റെയും പഞ്ചസാരയുടെയും ഇറക്കുമതിച്ചുങ്കം യഥാക്രമം 45 ശതമാനം, അഞ്ചു ശതമാനം എന്നിങ്ങനെ കുറയ്ക്കണം. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ഉന്നതതല ഇന്ത്യൻ സംഘം അടുത്തയാഴ്ച ഇന്തോനേഷ്യയിലെത്തും.
ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഭക്ഷ്യഎണ്ണ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ഇന്തോനേഷ്യയാണ് ലോകത്തിൽ പാമോയിലിന്റെ പ്രധാന ഉത്പാദകർ. ആഭ്യന്തര ഉപയോഗത്തിനു ശേഷം മിച്ചമുള്ള പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനായി ചൈന, ഇന്തോനേഷ്യ രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തിവരുന്നു. പഞ്ചസാര കെട്ടിക്കിടക്കുന്നതു മൂലം കരിന്പു കർഷകർക്ക് കുടിശിക നൽകാൻ മില്ലുകൾക്കു സാധിക്കുന്നില്ല.
പാമോയിലും പഞ്ചസാരയും പരസ്പരം ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനുള്ള കരാറാണ് ഇന്തോനേഷ്യയുടെ ലക്ഷ്യമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, നിലവിലെ വ്യാപാരകരാറിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ കാലതാമസമുണ്ടായേക്കും. ആസിയാൻ സ്വതന്ത്രവ്യാപാര കരാറിൽ പാമോയിൽ, പഞ്ചസാര ഇറക്കുമതി ഉൾപ്പെടുത്തിയാൽ നികുതി നിരക്ക് 45 ശതമാനത്തിലേക്കും അഞ്ചുശതമാനത്തിലേക്കും താഴുമെന്ന് ഇന്തോനേഷ്യൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ആസിയാൻ കരാറിൽ പാമോയിലിന് 50 ശതമാനമാണ് ഇറക്കുമതിച്ചുങ്കം. എന്നാൽ, ഇന്ത്യ- മലേഷ്യ വിശാല സാന്പത്തിക സഹകരണ കരാറിൽ 45 ശതമാനമാണെന്നും ഇന്തോനേഷ്യ വാദിക്കുന്നു. നിലവിൽ ശുദ്ധീകരിച്ച പാമോയിലിന് 54 ശതമാനവും അസംസ്കൃത പാമോയിലിനു 44 ശതമാനവും പഞ്ചസാരയ്ക്ക് 100 ശതമാനവുമാണ് ഇറക്കുമതിച്ചുങ്കം. ആഭ്യന്തര ആവശ്യങ്ങൾക്കായി ഇന്ത്യ പ്രതിവർഷം 14 മുതൽ 15 ദശലക്ഷം ടൺ സസ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്തോനേഷ്യയിൽനിന്നും മലേഷ്യയിൽനിന്നുമാണ് പാമോയിൽ ഇറക്കുമതി ചെയ്യുന്നത്. സോയാബീൻ എണ്ണ ഇറക്കുമതിക്ക് ബ്രസീൽ, അർജന്റീന രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്.
ആഭ്യന്തര ഉപയോഗത്തിനു ശേഷം കഴിഞ്ഞ വർഷം 10 ദശലക്ഷം ടൺ പഞ്ചസാരയാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്. നടപ്പുവർഷം ഇതിൽ കൂടുതൽ വരുമെന്നാണ് നിഗമനം. ഈ വർഷം അഞ്ചു ദശലക്ഷം ടൺ പഞ്ചസാര നിർബന്ധമായും കയറ്റുമതി ചെയ്യണമെന്നാണ് മില്ലുകൾക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഇതിനായി സാന്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുവരെ 8,00,000 ടൺ പഞ്ചസാര കയറ്റുമതി ചെയ്തിട്ടുണ്ട്. 2017-18 വിപണി വർഷത്തിൽ 32.5 ദശലക്ഷം ടണ്ണായിരുന്നു രാജ്യത്തെ പഞ്ചസാര ഉത്പാദനം.
പഞ്ചസാര വാങ്ങാം, പാമോയിൽ ഇറക്കുമതിച്ചുങ്കം കുറയ്ക്കണം
12:33 AM Nov 21, 2018 | Deepika.com