കൊച്ചി: പൈപ്പ് വഴി പ്രകൃതിവാതകം വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി കൂടുതൽ ജില്ലകളിൽ നടപ്പാക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നതിന് 22ന് ടെൻഡർ വിളിക്കും. വടക്കൻ ജില്ലകളിലെ സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമാണോദ്ഘാടനവും അന്ന് നടക്കും.
സിറ്റി ഗ്യാസ് പദ്ധതി നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡാണ് (പിഎൻജിആർബി) ടെൻഡർ വിളിക്കുക. ഫെബ്രുവരിയിൽ ടെൻഡറുകൾ തുറക്കും. 2019 അവസാനം ടെൻഡർ അനുവദിക്കും. സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാൻ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംയുക്ത സംരംഭങ്ങൾക്കും ടെൻഡറിൽ പങ്കെടുക്കാം. പിഎൻജിആർബി വിളിക്കുന്ന പത്താമത്തെ ടെൻഡറിലാണ് മൂന്നു ജില്ലകളെ ഉൾപ്പെടുത്തിയത്.
രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ 124 ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നതിലാണ് കേരളത്തിലെ മൂന്നു ജില്ലകളെയും ഉൾപ്പെടുത്തിയതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ കേരള മേധാവിയും ജനറൽ മാനേജരുമായ പി.എസ്. മണി പത്രസമ്മേളനത്തിൽ പറഞ്ഞു. കൊച്ചി എൽഎൻജി ടെർമിനലിൽ ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകമാണ് പൈപ്പുകൾ വഴി വിതരണം ചെയ്യുക. വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന സിഎൻജി പന്പുകളും ഉൾപ്പെട്ടതാണ് പദ്ധതി.
1200 കോടി രൂപ മുതൽമുടക്കിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര ഭരണപ്രദേശമായ മാഹിയിലുമാണ് വടക്കൻ ജില്ലകളിലെ പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഈ ജില്ലകളിലെ പദ്ധതി നടത്തിപ്പ് കരാർ. പൈപ്പിടുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിച്ചാലുടൻ നിർമാണജോലികൾ ആരംഭിക്കും. മലബാറിലെ ഉൾപ്പെടെ രാജ്യത്തെ പുതിയ സിറ്റി ഗ്യാസ് പദ്ധതികളുടെ നിർമാണോദ്ഘാടനം ഡൽഹിയിലെ വിജ്ഞാൻഭവനിൽ 22ന് വൈകുന്നേരം നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. വെബ്കാസ്റ്റ് വഴി തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ചടങ്ങിൽ ഉദ്ഘാടന ചടങ്ങുകൾ അവതരിപ്പിക്കും.
സിറ്റി ഗ്യാസ് പദ്ധതി കൂടുതൽ ജില്ലകളിലേക്ക്
12:50 AM Nov 20, 2018 | Deepika.com