കൊച്ചി: പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനു നൂതന രൂപകല്പനകളും സത്വരപരിഹാരങ്ങളും വിഭാവനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആറു ദിവസത്തെ ഡിസൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ 11 മുതൽ 16 വരെ കൊച്ചി ബോൾഗാട്ടി കണ്വൻഷൻ സെന്ററിലാണു രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡിസൈൻ ഫെസ്റ്റിവൽ നടക്കുക. 11, 12 തീയതികളിൽ ഡിസൈൻ കേരള ഉച്ചകോടി നടക്കും.
സംസ്ഥാന സർക്കാരിന്റെ വിവരസാങ്കേതിക വകുപ്പ് സംഘടിപ്പിക്കുന്ന ഡിസൈൻ കേരള ഉച്ചകോടിയിൽ 12നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും. പാനൽ ചർച്ചകളിലും ആശയവിനിമയ പരിപാടികളിലും ഇന്ത്യക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധരും വാസ്തുശിൽപികളും പങ്കെടുക്കും. സാങ്കേതികവിദ്യയിലധിഷ്ഠിതമായ കണ്ടുപിടിത്തങ്ങളിലൂടെയും രൂപകൽപന ചിന്തകളിലൂടെയുമുള്ള സുസ്ഥിര ആവാസവ്യവസ്ഥയുടെ നിർമാണത്തിനാണു ഡിസൈൻ വീക്ക് ഊന്നൽ നൽകുക.
ശിൽപശാലകൾ, മാസ്റ്റർ ക്ലാസ്സുകൾ എന്നിവയ്ക്കു പുറമേ ഡിസൈൻ വെല്ലുവിളികൾക്കു പരിഹാരം കണ്ടെത്തുന്ന നിരവധി ഉച്ചകോടികളും പ്രതിഷ്ഠാപനങ്ങളുടെ രൂപീകരണവും മറ്റു പ്രദർശനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. ഇവയിൽനിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ചു പുനഃസൃഷ്ടി ഘട്ടത്തിൽ ഉപയോഗിക്കുന്നതിനായി എല്ലാ വകുപ്പുകൾക്കും വിതരണം ചെയ്യും.
കഴിഞ്ഞ മാർച്ചിൽ സംഘടിപ്പിച്ച ദ്വിദിന ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഫ്യൂച്ചറിന്റെ തുടർച്ചയായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഡിസംബർ 12 മുതൽ കൊച്ചി മുസിരിസ് ബിനാലെ ആരംഭിക്കുന്നതിനാൽ ബിനാലെയുടെ മുഖ്യവേദികളിൽനിന്നു സൗജന്യമായി ബോട്ട് സർവീസ് ഉണ്ടാകും. ബോൾഗാട്ടി ഐലൻഡിലെ ഡിസൈൻ സിസ്ട്രിക്ടിൽ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകും.
നവകേരള സൃഷ്ടിക്കു മാതൃക തേടി ഡിസൈൻ ഫെസ്റ്റിവൽ കൊച്ചിയിൽ
12:50 AM Nov 20, 2018 | Deepika.com