ലോസ് ആഞ്ചലസ്: വടക്കൻ കലിഫോർണിയയിൽ പടരുന്ന ക്യാന്പ് ഫയർ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 76 ആയി. കാണാതായവരുടെ എണ്ണം 1300ഉം. തെക്കൻ കലിഫോർണിയയിൽ രണ്ടിടത്തു പടർന്ന കാട്ടുതീയിൽ മൂന്നു പേർ മരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ദുരന്തമേഖലകൾ സന്ദർശിച്ചു.
കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ക്യാന്പ്ഫയർ. ഇതുവരെ 603 ചതുരശ്ര കിലോമീറ്ററിൽ പടർന്ന കാട്ടുതീയുടെ 55 ശതമാനം മാത്രമാണ് കെടുത്താനായത്. പാരഡൈസ് നഗരമടക്കം തീ വിഴുങ്ങി.
അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. ഈ ആഴ്ച മധ്യത്തോടെ മഴയുണ്ടായേക്കുമെന്ന കാലാവസ്ഥാപ്രവചനം ആശ്വാസം പകരുന്നതാണ്. അതേസമയം മഴ പെയ്താൽ തീവിഴുങ്ങിയ സ്ഥലങ്ങളിൽ തെരച്ചിൽ ദുഷ്കരമാകും.
പാരഡൈസ് നഗരമടക്കമുള്ള മേഖലകൾ പ്രസിഡന്റ് ട്രംപ് സന്ദർശിച്ചു. സ്ഥാനമൊഴിയാൻ പോകുന്ന ഗവർണർ ജെറി ബ്രൗണും തെരഞ്ഞെടുക്കപ്പെട്ട ഗവർണർ ഗാവിൻ ന്യൂസോമും ട്രംപിനൊപ്പമുണ്ടായിരുന്നു. സന്പൂർണ നാശമാണ് സംഭവിച്ചതെന്നും ഇതുപോലൊന്ന് മുന്പു കണ്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
തെക്കൻ കലിഫോർണിയയിലെ തൗസന്റ്ഓക്സിലെ ബാറിൽ അടുത്തിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട 12 പേരുടെ കുടുംബാംഗങ്ങളെയും ട്രംപ് സന്ദർശിച്ചു.
കലിഫോർണിയ കാട്ടുതീ: കാണാതായവർ 1300
12:37 AM Nov 19, 2018 | Deepika.com