വാഷിംഗ്ടൺ: ജമാൽ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് സൗദിഅറേബ്യയുടെ കിരീടാവകാശി മുഹമ്മദ്ബിൻ സൽമാൻ രാജകുമാരനാണെന്നു സിഐഎ. തുർക്കിയിലെ അമേരിക്കൻ കോൺസുലേറ്റിലേക്കു പോകാൻ ഖഷോഗിയോടു പറഞ്ഞതു രാജകുമാരന്റെ സഹോദരൻ ഖാലിദ് ബിൻ സൽമാൻ.അമേരിക്കയിലെ സൗദി അംബാസഡറാണ് ഖാലിദ്.
പേരു വെളിപ്പെടുത്താത്ത സിഐഎ ഓഫീസർമാരെ ഉദ്ധരിച്ചു വാഷിംഗ്ടൺ പോസ്റ്റ് പത്രമാണ് ഇതു റിപ്പോർട്ട് ചെയ്തത്. പോസ്റ്റിൽ പംക്തികാരനായിരുന്നു സൗദി വംശജനായ ഖഷോഗി.
പോസ്റ്റിന്റെ റിപ്പോർട്ടിനെപ്പറ്റി യുഎസ് ചാരസംഘടനയായ സിഐഎയോ യുഎസ് സർക്കാർ വക്താക്കളോ പ്രതികരിച്ചിട്ടില്ല. ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ യുഎസ് കോൺസുലേറ്റിലേക്കു പ്രവേശിച്ച ഖഷോഗിയെ പിന്നീട് ആരും കണ്ടിട്ടില്ല. സൗദിയിൽനിന്നു ചെന്ന കൊലയാളിസംഘം ഇദ്ദേഹത്തെ കൊന്ന് ശരീരം ആസിഡിൽ ദ്രവിപ്പിച്ച് ഒഴുക്കിക്കളഞ്ഞു എന്നാണു കരുതപ്പെടുന്നത്.
ഖഷോഗി വധത്തെപ്പറ്റി ഒന്നുമറിയില്ലെന്നു പറഞ്ഞിരുന്ന സൗദി ഒടുവിൽ സംഭവത്തിൽ ചില മുതിർന്ന സൗദി ഉദ്യോഗസ്ഥർക്കു പങ്കുള്ളതായി സമ്മതിച്ചിട്ടുണ്ട്.
കിരീടാവകാശിയും സൗദിയിലെ യഥാർഥ ഭരണാധികാരിയുമായ മുഹമ്മദ് രാജകുമാരൻ പറഞ്ഞിട്ടാണ് ഖാലിദ് രാജകുമാരൻ ഖഷോഗിയോടു കോൺസുലേറ്റിൽ പോകാൻ പറഞ്ഞത്. അവിടെ ചെന്നാൽ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞതായും സിഐഎ കണ്ടെത്തിയെന്നു പോസ്റ്റ് പറയുന്നു. എന്നാൽ കഴിഞ്ഞവർഷം ഒക്ടോബറിനു ശേഷം ഖഷോഗിയോടു സംസാരിച്ചിട്ടില്ലെന്നു പറഞ്ഞ ഖാലിദ് റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നു വാദിച്ചു.
മുഹമ്മദ് രാജകുമാരന്റെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മഹെർ മുത്റെബ് ആണ് രാജകുമാരന്റെ അടുത്ത സഹായി സൗദ് അൽ ഖഹതാനിയെ വിളിച്ച് “ഓപ്പറേഷൻ കഴിഞ്ഞു’’ എന്നറിയിച്ചതെന്നും സിഐഎ കണ്ടെത്തി. ഖഷോഗിയെ വധിച്ചെന്ന് അറിയിച്ചതായിരുന്നു ആ സന്ദേശം.
സൗദി രാജാവ് സൽമാന്റെ പുത്രനായ മുഹമ്മദ് ആണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നു തെളിയുന്നത് യുഎസ്-സൗദി ബന്ധത്തെ ഉലയ്ക്കും. 82 വയസുള്ള രാജാവിന്റെ 33 വയസുള്ള മകൻ വീണ്ടുവിചാരമില്ലാതെ കാര്യങ്ങൾ ചെയ്യുമെന്നു സംസാരമുണ്ട്.
ഖഷോഗി വധത്തിൽ അഞ്ചുപേരെ വധശിക്ഷയ്ക്കു വിധിക്കാൻ നടപടിയെടുക്കുന്നതായി സൗദിഅറേബ്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രാജകുമാരനു സംഭവവുമായി ബന്ധമില്ലെന്നുതന്നെയാണ് സൗദി നിലപാട്. രാജകുമാരന്റെ ചില സഹായികളടക്കം 17 പേർക്കെതിരേ അമേരിക്ക കഴിഞ്ഞദിവസം ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്നു സിഐഎ
02:09 AM Nov 18, 2018 | Deepika.com