മാലെ: ചൈനാ അനുകൂലിയായ അബ്ദുള്ള യാമീനെ തോല്പിച്ച് മാലദ്വീപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം സോലിഹ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ഇന്ത്യാ അനുകൂല മനോഭാവമുള്ള സോലിഹിന്റെ സത്യപ്രതിജ്ഞയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
യാമീന്റെ കാലത്ത് ഇന്ത്യ-മാലദ്വീപ് ബന്ധം മോശമായിരുന്നു. സോഹിലിന്റെ ഭരണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുമെന്നു മാലദ്വീപിലേക്കുള്ള യാത്രയിൽ മോദി ട്വീറ്റ് ചെയ്തു.
സെപ്റ്റംബർ 23നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കരുത്തനായ യാമിനെതിരേ പ്രതിപക്ഷം നിർത്തിയ സോലിഹ് അട്ടിമറിജയം നേടുകയായിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത ഏറ്റവും ഉന്നത വിദേശനേതാവ് മോദിയായിരുന്നു. ചൈനയിൽനിന്ന് സാംസ്കാരികമന്ത്രി ലുവോ ഷുവാംഗ് എത്തി. യാമീന്റെ ഭരണകാലത്തു പ്രവാസജീവിതം നയിച്ച മുൻ പ്രസിഡന്റ് മുഹമ്മ് നഷീദ്, യാമീൻ തടവിലിട്ട മുൻ പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂം, മുൻ ശ്രീലങ്കൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. ചടങ്ങിനുശേഷം മോദി പ്രസിഡന്റിന്റെ വസതി സന്ദര്‍ശിച്ചു കൂടിക്കാഴ്ച നടത്തി.
മോദി ആദ്യമായാണ് മാലദ്വീപ് സന്ദർശിക്കുന്നത്. വിമാന ത്താവളത്തിൽ പാർലമെന്റ് സ് പീക്കർ അബ്ദുള്ള മസീഹ് സ്വീകരിച്ചു.
സാർക്ക് രാജ്യങ്ങളിൽ മോദി പോകാതിരുന്ന ഏകരാജ്യമായിരുന്നിത്. 2015ൽ സന്ദർശനത്തിന് തീരുമാനമായെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടു. 2011ൽ മൻമോഹൻ സിംഗാണ് ഇതിനുമുന്‍പ് മാലദ്വീപ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
ഇന്ത്യക്കാർക്ക് വർക്ക് വീസ നിയന്ത്രണം ഏർപ്പെടുത്തൽ, ചൈനയുമായി പുതിയ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കൽ, ഫെബ്രുവരിയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ തുടങ്ങിയ യാമീന്റെ നടപടികളാണ് ഇന്ത്യയുമായുള്ള ബന്ധം മോശമാക്കിയത്.
ജനാധിപത്യം, നിയമവാഴ്ച, സാമാധാനത്തിലൂന്നിയ വികസനം എന്നിവയ്ക്കുള്ള മാലദ്വീപ് ജനതയുടെ ആഗ്രഹമാണ് സോലിഹിന്റെ തെരഞ്ഞെടുപ്പു വിജയമെന്ന് മോദി ട്വിറ്ററിൽ പറഞ്ഞു. മാലദ്വീപ് സർക്കാരുമായി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിന് ഇന്ത്യ താത്പര്യമെടുക്കും. അടി സ്ഥാനസൗകര്യം, ആരോഗ്യം, മനുഷ്യവിഭവശേഷി തുടങ്ങിയ മേഖലകളിൽ മാലദ്വീപ് ആഗ്രഹിക്കുന്ന വികസനം സാധ്യമാക്കാൻ ഇന്ത്യ സഹായിക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
മാലദ്വീപിൽ സോലിഹ് അധികാരമേറ്റു
01:07 AM Nov 18, 2018 | Deepika.com